മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടര മാസത്തിനുശേഷം നാട്ടിലേക്ക്
text_fieldsശരത്, പ്രീതി ദമ്പതികൾ
ബുറൈദ: കഴിഞ്ഞ നവംബർ 14ന് അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിനുശേഷം നാട്ടിലേക്ക്. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥെൻറ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ വിമാനത്തിൽ വെള്ളയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവത്തിന് രണ്ടുമാസം മുമ്പാണ് സന്ദർശകവിസയിൽ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്. സംഭവദിവസം രാവിലെ ശരത് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണിമുറുകിയ നിലയിൽ പ്രീതിയെ നിലത്തും ശരത്തിനെ ജനലഴിയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്.
ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലിസ് അന്വേഷണം പൂർത്തിയായതോടെയാണ് കനിവ് ജീവകാരുണ്യകൂട്ടായ്‌മ ഭാരവാഹികൾക്ക് അധികൃതർ വിട്ടുനൽകിയത്. സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയംചെലവിട്ട ഇരുവരും ഫ്ലാറ്റിലെത്തിയശേഷം വാക്കുതർക്കത്തിലേർപ്പെടുകയും പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ശരത് ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
നാലുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല. ‘കനിവ്’ രക്ഷാധികാരി ബി. ഹരിലാലിെൻറ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. റിയാദിൽനിന്ന് മുംബൈ വഴി വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും പരേതരുടെ ബന്ധുക്കളും ഏറ്റുവാങ്ങി നോർക്ക റൂട്ട്സ് ആംബുലൻസുകളിൽ ഇരുവരുടെയും വീടുകളിൽ എത്തിക്കും.
തങ്ങളെ സംബന്ധിച്ച് തികച്ചും അപൂർവമായ കേസുകളിൽ ഒന്നായിരുന്നു ഇതെന്നും അതുകൊണ്ടാണ് കാലതാമസം നേരിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി കനിവ് ഭാരവാഹികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവരുടെ അഭ്യർഥനയെ തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

