മരുഭൂമിയിലെ ക്രൂരപീഡനം: യു.പി സ്വദേശിക്ക് തുണയായി എംബസിയും മലയാളികളും
text_fieldsഹഫർ അൽ ബാതിൻ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ മരുഭൂമിയിൽ ക്രൂര പീഡനങ്ങൾക്കിരയായ ഉത്തർ പ്രദേശ് സ്വദേശി കിസ്മത്ത് അൻസാരി ഇന്ത്യൻ എംബസ്സിയുടെയും മലയാളി സാമൂഹികപ്രവർത്തകരുടെയും ഇടപെടലിലൂടെ സുരക്ഷിതമായി നാട്ടിലെത്തി.
ഏഴ് മാസം മുമ്പ് തോട്ടം ജോലിക്കായി സൗദിയിലെത്തിയ കിസ്മത്തിനെ സ്പോൺസർ നിർബന്ധിച്ച് ആടുമേയ്ക്കൽ ജോലിക്ക് നിയോഗിക്കുകയായിരുന്നു. ഹഫറിൽ നിന്നും 130 കിലോമീറ്ററിലധികം അകലെയുള്ള മരുഭൂമിയിൽ വെച്ച് ചെറിയ തെറ്റുകൾക്ക് പോലും സ്പോൺസർ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ കിസ്മത്തിെൻറ ചിത്രങ്ങൾ കണ്ട് ആശങ്കാകുലരായ നാട്ടിലെ കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പരാതി ലഭിച്ച എംബസി കേസ് ഏകോപിപ്പിക്കുന്നതിനായി ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻറ് വിബിൻ മറ്റത്തിനെ നിയമപരമായി ചുമതലപ്പെടുത്തി. വിബിൻ മറ്റത്ത് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനം ആരംഭിച്ചു.
വിബിൻ മറ്റത്തിെൻറ നേതൃത്വത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ ട്രഷറർ റാഫി പരതൂർ, വൈസ് പ്രസിഡൻറ് ജിതേഷ് തെരുവത്ത് എന്നിവർ നൂറിലധികം കിലോമീറ്റർ ദൂരെയുള്ള മരുഭൂമിയിലെത്തി പ്രതിസന്ധികളെ അതിജീവിച്ച് കിസ്മത്തിനെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് യാത്രാരേഖകൾ ശരിയാക്കാനും അന്വേഷണത്തിനുമായി എടുത്ത ഒരാഴ്ചക്കാലം കിസ്മത്തിന് ആവശ്യമായ സംരക്ഷണം സാമൂഹികപ്രവർത്തകർ ഉറപ്പാക്കി.
ഈ ദിവസങ്ങളിൽ കിസ്മത്തിന് താമസം, ഭക്ഷണം, യാത്രാസൗകര്യങ്ങൾ എന്നിവയൊരുക്കാൻ ജിതേഷ് തെരുവത്ത്, റാഫി പരുതൂർ, സമദ് കരുനാഗപ്പള്ളി, ജംഷാദ് അലി എന്നിവരും ഹഫറിലെ മറ്റ് സാമൂഹിക പ്രവർത്തകരും മുന്നിട്ടിറങ്ങി. എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയാക്കി കിസ്മത്ത് അൻസാരിയെ ഇന്ത്യയിലേക്ക് മടക്കി അയച്ചു. തങ്ങളെ ചേർത്തുപിടിച്ച ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും വിബിൻ മറ്റത്തിനും മറ്റ് സാമൂഹിക പ്രവർത്തകർക്കും കിസ്മത്തും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

