പ്രതിസന്ധികളുടെ പെരുമഴക്കാലം തുടരുന്നു: പുതിയ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
text_fieldsയാംബു: പുതിയ കേരള സർക്കാറിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിലും ഗൾഫ് നാടുകളിലും വിവിധ രീതിയിൽ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന പ്രവാസികൾ. ജോലി നഷ്ടപ്പെടുന്നതും യാത്ര പ്രതിസന്ധികളുമാണ് പ്രവാസികളെ ഏറ്റവുമധികം വേട്ടയാടുന്നത്. നാട്ടിലും വിദേശത്തും അന്താരാഷ്ട്ര യാത്ര വിലക്ക് മൂലം നൂറുകണക്കിനാളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിെൻറ ഭാഗമായി ആയിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എറെ ദുഃഖത്തിലാണ്.
നൂറു കണക്കിന് മലയാളികൾക്കും തൊഴിൽ നഷ്ടപ്പെട്ട് നാടണയേണ്ടിവന്നിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്. കേരളത്തിൽ അധികാരമേൽക്കുന്ന രണ്ടാം പിണറായി സർക്കാറിൽ ഏറെ പ്രതീക്ഷ പുലർത്തിയാണ് നാട്ടിലും മറുനാട്ടിലുമുള്ള തൊഴിലാളികൾ ഇപ്പോഴുള്ളത്.
പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന തികഞ്ഞ അവഗണനക്ക് പരിഹാരം കാണാനും കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും തൊഴിലാളികളുടെ പരിദേവനങ്ങൾ അറിയുന്ന ഇടതു സർക്കാർ ഇനിയും മുന്നോട്ടു വരുമെന്നുതന്നെയാണ് പ്രവാസി തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്.
തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള മാർഗവും സഹകരണവും നൽകിക്കൊണ്ട് തങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് പുതിയ സർക്കാർ ഗൗരവത്തോടെ ആലോചിക്കണമെന്നാണ് അവരുടെ ആവശ്യം. വിദേശ യാത്രകളിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയ പല നേതാക്കളും ഉൾക്കൊള്ളുന്ന മന്ത്രിസഭയാണ് രണ്ടാം പിണറായി സർക്കാറെന്ന സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. മുഖ്യമന്ത്രിയും അധികാരമേൽക്കാൻ പോകുന്ന മറ്റു പലരും ഗൾഫ് രാജ്യങ്ങളിൽ പല തവണ സന്ദർശനം നടത്തി പ്രവാസി പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കിയവരാണ്.
കോവിഡ് കാലത്തിനു തൊട്ടു മുമ്പുവരെ സൗദിയിലെ പല പ്രദേശങ്ങളിലും നവോദയയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത് മലയാളികളുമായി സംവദിച്ച എം.വി. ഗോവിന്ദൻ മാസ്റ്റർ മന്ത്രിസഭയിലെത്തിയതിൽ ഇടതു കേന്ദ്രങ്ങൾക്കൊപ്പം മലയാളി പ്രവാസികളും ഏറെ സന്തോഷത്തിലാണ്.
2019 ഒക്ടോബർ അവസാനത്തിലാണ് ഗോവിന്ദൻ മാസ്റ്റർ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. അന്ന് പാർട്ടിയുടെ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമെന്ന നിലയിൽ അദ്ദേഹത്തിന് നൽകിയ സ്വീകരണ യോഗങ്ങളിൽ മലയാളികളുടെ മികച്ച സാന്നിധ്യം ഉണ്ടായിരുന്നു.
പ്രവാസലോകത്തെ തൊഴിൽ ചൂഷണങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ ഇന്ത്യൻ എംബസിയെ പ്രേരിപ്പിക്കാനും കോവിഡ് കാലത്ത് പ്രത്യേകം അനുഭവിക്കുന്ന യാത്ര, തൊഴിൽ പ്രതിസന്ധികൾക്ക് തക്കസമയം പരിഹരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാനും പുതിയ സർക്കാറിന് കഴിയണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.