സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ: സർക്കാർ സഹായം നിർത്തി
text_fieldsജിദ്ദ: സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവുകള്‍ ഇനിമുതൽ രോഗികൾ വഹിക്കേണ്ടിവരും. ഇതുവരെ സർക്കാർ ചെലവിൽ ലഭ്യമായിരുന്ന ചികിത്സ നിര്‍ത്തിവെച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികൾക്കുമായി അയച്ച സര്‍ക്കുലറില്‍ കോഓപറേറ്റിവ് ഹെൽത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്.ഐ) അതോറിറ്റി വ്യക്തമാക്കി. എന്നാൽ, ഈ മാസം 13നുമുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സച്ചെലവ് വഹിക്കും.
ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമിൽനിന്ന് മുൻകൂർ അനുമതി നേടിയും ഓപറേറ്റിങ് കമ്പനി മുഖേന ആരോഗ്യസേവനങ്ങൾ വാങ്ങിയും ചികിത്സ തുടരും. കോവിഡ് ബാധിച്ച് ന്യുമോണിയ ആയി മാറുകയോ ഓക്സിജന്റെ അഭാവം മൂലം അവർക്ക് രോഗം ഗുരുതരമാവുകയോ ഹിപ്നോസിസ് ആവശ്യമായി വരുകയോ ചെയ്താൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരെയും അംഗീകൃത പ്രോട്ടോകോൾ അനുസരിച്ച് രണ്ടു കോവിഡ് പരിശോധന നെഗറ്റിവ് ഫലങ്ങൾ തെളിയിക്കപ്പെടുന്നതുവരെയും സൗജന്യ ചികിത്സ ലഭിക്കും. എന്നാൽ, മറ്റു രോഗബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് പോളിസിയുടെ പരിധിക്കനുസൃതമായി എല്ലാ ചികിത്സ ചെലവുകളും ഇൻഷുറൻസ് കമ്പനികൾ വഹിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളനുസരിച്ച് കോവിഡിനെതിരെ എല്ലാ വാക്സിനേഷൻ ഡോസുകളും ബൂസ്റ്റർ ഡോസുകളും പൂർത്തിയാക്കണമെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനെത്തുടർന്നാണ് പുതിയ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

