കോവിഡ് ജാഗ്രത: നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ചവരുത്തുന്നതു കൊണ്ടാണ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ആരോഗ്യ മന്ത്രാലയമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചത്. വ്യാഴാഴ്ച രാത്രി 10 മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ആവശ്യമെങ്കിൽ കൂടുതൽ കാലത്തേക്ക് നീട്ടും. ലോകത്ത് പല രാജ്യങ്ങളിലും വൈറസിെൻറ രണ്ടാം തരംഗം പടരുന്നതും പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യവും കണക്കിലെടുത്താണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലിയ ഹാളുകളിലും വിവാഹ മാളുകളിലും റസ്റ്റാറൻറുകളിലും വില്ലകളിലും റെസ്റ്റ് ഹൗസുകളിലും ക്യാമ്പുകളിലുമൊക്കെയായി നടക്കുന്ന വിവാഹങ്ങൾ, കോർപറേറ്റ് യോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പരിപാടികളും പാർട്ടികളും 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചെറിയ കൂടിച്ചേരലുകൾ ആകാം.
പേക്ഷ അത്തരം പരിപാടികളിൽ 20ൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. എല്ലാ വിനോദ, ഉല്ലാസ, കായിക, ഗെയിംസ് പ്രവർത്തനങ്ങളും ഇവൻറുകളും നിർത്തി. സിനിമശാലകൾ, റസ്റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലുമുള്ള വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ പാടില്ല. റസ്റ്റാറൻറുകൾ, കഫേകൾ മുതലായവയിൽ ഡൈനിങ് സേവനങ്ങൾ നിർത്തി പാർസൽ മാത്രമാക്കി. ആദ്യഘട്ടത്തിൽ ഇൗ നിയന്ത്രണങ്ങളെല്ലാം 10 ദിവസത്തേക്കാണ്. നിയന്ത്രണങ്ങളും മുൻകരുതലുകളും ജനങ്ങളും സ്ഥാപനങ്ങളും നടപ്പാക്കുന്നത് പരിശോധിക്കാൻ വിവിധ സർക്കാർ വകുപ്പുകൾക്കു കീഴിൽ ഉദ്യോഗസ്ഥർ നിരീക്ഷണങ്ങൾ കർശനമാക്കും. സ്ഥാപനങ്ങളിൽ നിരീക്ഷണ കാമറകൾ നിർബന്ധമായും പ്രവർത്തനത്തിലായിരിക്കണം.
നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനം ആദ്യഘട്ടത്തിൽ 24 മണിക്കൂറും രണ്ടാമത് ആവർത്തിച്ചാൽ 48 മണിക്കൂറും മൂന്നാം തവണ ആവർത്തിച്ചാൽ ഒരാഴ്ചയും നാലാം തവണയും ലംഘനം തുടർന്നാൽ ഒരു മാസവും അടച്ചിടേണ്ടിവരും. ഖബറടക്ക ചടങ്ങുകളിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. മയ്യിത്ത് നമസ്കാരത്തിന് കൃത്യമായ സ്ഥലം വേർതിരിക്കുക. ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോൾ ഇരു ഖബറുകൾ തമ്മിൽ 100 മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം.
ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവ കൃത്യമായി ഉറപ്പുവരുത്താൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഫീൽഡ് മോണിറ്ററിങ് ടീമുകളെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

