ദമ്പതികളുടെ മരണം : റിസ്വാനയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഉമ്മ
text_fieldsദമ്മാം: അൽ അഹ്സയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാവുന്നു. ആശുപത്രി നടപടികൾ പൂർത്തിയായെങ്കിലും പൊലീസിെൻറ നടപടിക്രമങ്ങൾ പൂർത്തിയാവാൻ വേണ്ടി കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതിനിടെ കൊല്ലപ്പെട്ട റിസ്വാനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ഉമ്മ ഖദീജ നിർബന്ധം പിടിക്കുന്നുണ്ട്. ഉമ്മയെ അനുനയിപ്പിച്ച് സമ്മതപത്രം വാങ്ങി മൃതദേഹങ്ങൾ അൽഅഹ്സയിൽ തന്നെ സംസ്കരിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. മരിച്ച കുഞ്ഞബ്ദുല്ലയുടെ പിതാവിെൻറ സഹോദരൻ കരീം അബ്ദുല്ലയിൽ നിന്ന് ബുധനാഴ്ച രാവിലെ പൊലീസ് മൊഴിയെടുത്തു. റിസ്വാനയുടെ അമ്മാവൻ ദുബൈയിൽ നിന്ന് അൽഅഹ്സയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം വന്ന് പൊലീസിൽ മൊഴി നൽകണം. കുടുംബങ്ങളുടെ സമ്മതപത്രം ഇന്ത്യൻ എംബസി വഴി പൊലീസിന് ലഭിക്കേണ്ടതുണ്ട്.
അതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയാണ് കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ മൊയ്തു^ കുഞ്ഞാമി ദമ്പതികളുടെ മകൻ കുഞ്ഞബ്ദുല്ല (37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി^ഖദീജ ദമ്പതികളുടെ മകൾ റിസ്വാന (30) എന്നിവരെ അൽ അഹ്സയിെല അയൂണിൽ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒട്ടകം മേയ്ക്കാൻ പോകുന്നവരാണ് ആദ്യം കണ്ടത്. റിസ്വാന കാറിനടുത്തും കുഞ്ഞബ്ദുല്ല അൽപമകലെയും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കഴുത്തറുത്ത അവസ്ഥയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. കുഞ്ഞബ്ദുല്ല ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. മൂന്ന് മാസം മുമ്പ് സന്ദർശക വിസയിലാണ് റിസ്വാന സൗദിയിലെത്തിയത്. സംഭവ ദിവസം ഇവർ ദമ്മാമിൽ ഡോക്ടറെ കാണിച്ചതായി വിവരമുണ്ട്. നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് മക്കളില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.
ഇരുവർക്കും ഇത് രണ്ടാം വിവാഹമായിരുന്നു. നേരത്തെ ചെമ്മരത്തൂരിലെ യുവതിയെയാണ് കുഞ്ഞബ്ദുല്ല വിവാഹം ചെയ്തിരുന്നത്. ഒരു വർഷത്തിന് ശേഷം അവരുമായി ബന്ധം വേർപിരിഞ്ഞു. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയ റിസ്വാനയെ നാല് വർഷം മുമ്പാണ് കുഞ്ഞബ്ദുല്ല വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിണക്കം പരിഹരിച്ച ശേഷം റിസ്വാനയെ ബന്ധുക്കൾ സൗദിയിലേക്ക് എത്തിക്കുകയായിരുന്നു. സൗദിയിലെത്തിയ ശേഷം ഇരുവരും ഉംറ നിർവഹിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിസ്വാന വീട്ടിൽ വിളിച്ച് ഭർത്താവ് മാനസികാസ്വാസ്ഥ്യത്തിലാണെന്നും ഇടക്ക് അപസ്മാര ലക്ഷണങ്ങൾ കാണിക്കുന്നതായും പറഞ്ഞിരുന്നു. നാട്ടിൽ കുഞബ്ദുല്ലയുടെ പുതിയ വീടിെൻറ പണി പൂർത്തിയായി വരികയാണ്. ഉമ്മകുഞ്ഞാമിയും ഭിന്ന ശേഷിക്കാരിയായ സഹോദരി സഫീദയും ഒരുമിച്ചാണ് കഴിയുന്നത്. പിതാവ് മൊയ്തു ജീവിച്ചിരിപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.