പൊടിപടല നിയന്ത്രണം ലംഘിച്ചു: റിയാദിൽ നിർമാണ കമ്പനികൾക്ക് 1.6 കോടി റിയാൽ പിഴ
text_fieldsറിയാദ്: നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി പൊടിപടല നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെ ദേശീയ പരിസ്ഥിതി നിയന്ത്രണ കേന്ദ്രം കർശന നടപടി സ്വീകരിച്ചു. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ഇതുവരെ 557 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും, ആകെ 1.6 കോടിയിലധികം റിയാൽ പിഴ ചുമത്തുകയും ചെയ്തതായി കേന്ദ്രം അറിയിച്ചു.
റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി, റിയാദ് റീജ്യൻ മുനിസിപ്പാലിറ്റി (അമാന) എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ പ്രത്യേക പരിശോധനാ കാമ്പയിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി റിയാദിലെ വിവിധ നിർമ്മാണ പദ്ധതി പ്രദേശങ്ങളിൽ മൂവായിരത്തിലധികം ഫീൽഡ് പരിശോധനകൾ നടത്തിയതായി കേന്ദ്രത്തിന്റെ റിയാദ് ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ ഫവാസ് അൽ മുജ്ദൽ വ്യക്തമാക്കി.
നിർമാണ സൈറ്റുകളിൽ വായുനിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാതിരിക്കുക, പൊടി അടക്കാൻ വെള്ളം തളിക്കാതിരിക്കുക, ട്രക്കുകൾ മൂടിയിടാതിരിക്കുക തുടങ്ങിയ നിയമങ്ങളാണ് കമ്പനികൾ ലംഘിച്ചത്. മോണിറ്ററിങ് സ്റ്റേഷനുകളിലെ സൂചികകൾ, താമസക്കാരുടെ പരാതികൾ, ഇൻസ്പെക്ടർമാരുടെ പരിശോധനകൾ എന്നിവയിലൂടെയാണ് ഇവ കണ്ടെത്തിയത്.
അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചതോടെ, നിയമലംഘനം നടത്തിയവർ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പാക്കാൻ തയ്യാറായിട്ടുണ്ടെന്ന് അൽ മുജ്ദൽ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിലും ഫീൽഡ് പരിശോധനകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. റിയാദ് നഗരത്തിന്റെ സുസ്ഥിരതയും ജീവിതനിലവാരവും ഉയർത്തുകയെന്ന സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാ ഡെവലപ്പർമാരും കോൺട്രാക്ടർമാരും ഈ പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

