തബൂക്ക്: മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ 18ാം ചരമവാർഷിക ദിനം മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണയോഗം മാസ്സ് രക്ഷാധികാരി സമിതിയംഗം ജോസ് സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രവീൺ പുതിയാണ്ടി അധ്യക്ഷത വഹിച്ചു.
ഫൈസൽ നിലമേൽ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ നേതാവാണ് ഇ.കെ. നായനാരെന്ന് യോഗം വിലയിരുത്തി. നന്നേ ചെറുപ്പത്തിൽതന്നെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന നായനാർ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി. ദുർബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പൊരുതി. ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾ ഉയർത്തിയുള്ള സമരപ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയവുമായി യോജിപ്പിക്കാനും നായനാർക്കായി. സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാർക്കുമുന്നിൽ ശത്രുവർഗം മൈനുകൾ വിതറുമെന്നും അത്തരം കുഴിബോംബുകളെ മറികടന്ന് മുന്നോട്ടുപോകാൻ നിതാന്ത ശ്രദ്ധവേണമെന്നും അദ്ദേഹം സദാ ഓർമപ്പെടുത്തുമായിരുന്നുവെന്നും യോഗം അനുസ്മരിച്ചു.
ശശി മതിര, മുസ്തഫ തെക്കൻ, അനിൽ പുതുക്കുന്നത്, സജിത്ത് രാമചന്ദ്രൻ, നജീം ആലപ്പുഴ, അനിൽ സാഹിത് തുടങ്ങിയവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും ഷമീർ പെരുമ്പാവൂർ നന്ദിയും രേഖപ്പെടുത്തി