സമാധാന ചർച്ചകൾ പുരോഗമിക്കുന്നു; യെമനിൽ സൈനിക നടപടി നിർത്തിവെച്ചതായി സഖ്യസേന
text_fieldsജിദ്ദ: യെമനിൽ തുടരുന്ന സൈനിക നടപടികൾ നിർത്തിവെച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ബുധനാഴ്ച രാവിലെ ആറ് മുതൽ യെമനിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്‌റഫിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. കൂടിയാലോചനകളുടെ വിജയത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി വിശുദ്ധ റമദാൻ മാസത്തിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടികൾ നിർത്തിവെക്കുന്നതെന്ന് തുർക്കി അൽ മാലികി അറിയിച്ചു.
യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുമുള്ള പരിശ്രമങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് അന്താരാഷ്ട്ര സംരംഭങ്ങളുടെയും ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുടെ മേൽനോട്ടത്തിൽ ചർച്ചകൾ നടന്നുവരികയാണ്. സഖ്യസേന വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിനും സുസ്ഥിരതക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബ്രിഗേഡിയർ തുർക്കി അൽ മാലികി അറിയിച്ചു.
നിയമാനുസൃതമായ യെമൻ സർക്കാറിനെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സൈനിക നടപടിക്രമങ്ങൾ കൊണ്ടും പിന്തുണക്കുന്നത് തുടരുമെന്ന സൗദിയുടെ ഉറച്ച നിലപാട് അദ്ദേഹം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.