കടൽ സംരക്ഷിക്കാൻ ജിദ്ദയിൽ ശുചീകരണ ദൗത്യം; ‘ഐൻക് അലൽ ബഹർ’ പ്രചാരണം ആരംഭിച്ചു
text_fieldsകടൽ സംരക്ഷിക്കാനുള്ള ശുചീകരണ ദൗത്യ പ്രചാരണ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: രാജ്യത്തിെൻറ ഭാഗമായ കടലും കടൽത്തീരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിെൻറ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജിദ്ദയിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമായി. സൗദി ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ‘ഐൻക് അലൽ ബഹർ’ (കടലിൽ വേണം ശ്രദ്ധ) എന്ന പേരിലാണ് ഈ പരിപാടിയുടെ ആറാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ജിദ്ദ ഗവർണറേറ്റിെൻറ സാമൂഹിക കൂട്ടായ്മയായ ‘ലൻബുബാദിർ’ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കുന്ന ഈ ശുചീകരണ ദൗത്യത്തിൽ സന്നദ്ധപ്രവർത്തകരും വിദഗ്ദ്ധരായ സ്കൂബ ഡൈവർമാരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്.
കടൽത്തീരങ്ങളിലെ മാലിന്യങ്ങൾ പെറുക്കി മാറ്റുന്നതിനൊപ്പം കടലിെൻറ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഇവർ നീക്കം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, റോഷൻ വാട്ടർഫ്രണ്ടിൽ പൊതുജനങ്ങൾക്കായി പ്രത്യേകം ഒരുക്കിയ ടെൻറിൽ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചും അത് സംരക്ഷിക്കേണ്ട വഴികളെക്കുറിച്ചും ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്ന വിവിധ പരിപാടികളും പ്രദർശനങ്ങളും നടക്കുന്നുണ്ട്.
കുട്ടികളിൽ ചെറുപ്പത്തിലേ പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കുന്നതിനായി പ്രത്യേക പഠന ക്ലാസുകളും വർക്ക്ഷോപ്പുകളും ഈ കാമ്പയിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കടലിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് പവിഴപ്പുറ്റുകൾ എത്രത്തോളം പ്രധാനമാണെന്ന് മനസിലാക്കിക്കൊടുക്കുന്ന പ്രായോഗിക ശില്പശാലകളും, കടൽ വിഭവങ്ങളും മീനുകളും വംശനാശം വരാതെ എങ്ങനെ വളർത്തിയെടുക്കാം എന്ന് കുട്ടികൾക്ക് ലളിതമായി പഠിക്കാനായി അക്വാകൾച്ചർ (സമുദ്രകൃഷി) മാതൃകകളുടെ പ്രദർശനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കടലിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുക, ആളുകളിൽ പരിസ്ഥിതി സൗഹാർദ്ദപരമായ ശീലങ്ങൾ വളർത്തുക, കൂടുതൽ പേരെ സന്നദ്ധപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക എന്നിവയാണ് ഈ സംരംഭത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ. നഗരത്തിന് ഭംഗി കൂട്ടാനും ആളുകളുടെ ജീവിതനിലവാരം ഉയർത്താനും നമ്മുടെ കടൽസമ്പത്ത് ഭാവി തലമുറയ്ക്കായി സുരക്ഷിതമായി സംരക്ഷിച്ചു നിർത്താനും ഇത്തരം പദ്ധതികൾ വലിയ രീതിയിൽ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

