യാംബുവിലും ജിസാനിലും അപായസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ്
text_fieldsറിയാദ്: യാംബു പ്രവിശ്യയിലും ജിസാൻ നഗരത്തിലും നിലനിന്നിരുന്ന അപായസാധ്യത പൂർമായി ഒഴിഞ്ഞതായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് രാവിലെ രണ്ടുതവണയാണ് അപായസാധ്യത ഒഴിഞ്ഞതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് സിവിൽ ഡിഫൻസ് പുറപ്പെടുവിച്ചത്. വിവരങ്ങൾ അറിയാൻ ശ്രമിക്കുമ്പോൾ വ്യാജവാർത്തകളും ഉറവിടമില്ലാത്ത ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതരുടെ ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു.
സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് ‘നാഷനൽ പ്ലാറ്റ്‌ഫോം ഫോർ എമർജൻസി ഏർലി വാണിങ്’ വഴി യാംബുവിലും ജിസാനിലും രണ്ട് തവണ അടിയന്തര മുന്നറിയിപ്പ് സന്ദേശം നൽകിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
മുൻകരുതലിന്റെ ഭാഗമായി എല്ലാവരും ശാന്തരായിരിക്കണമെന്നും കെട്ടിടങ്ങൾക്കുള്ളിലെ ജനലുകളിൽ നിന്ന് മാറി സുരക്ഷിതമായ മുറികളിൽ അപായസാധ്യത പൂർണ്ണമായി ഒഴിയുന്നത് വരെ തുടരണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചിരുന്നു. ജാഗ്രതാ സമയത്ത് തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില്ലുകൾ, ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും പുറത്തുള്ളവർ തൊട്ടടുത്തുള്ള ഉറപ്പുള്ള കെട്ടിടങ്ങളിലോ സുരക്ഷിതമായ മറവുകളിലോ അഭയം തേടണമെന്നും നിർദേശത്തിലുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

