കലാസൃഷ്ടികളെ വെട്ടിമുറിക്കുന്ന സംഘ്പരിവാർ അസഹിഷ്ണുതക്കെതിരെ ജനകീയ പ്രതിരോധം ഉയരണം -ചിന്ത റിയാദ്
text_fieldsചിന്ത സാംസ്കാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ഗഫൂർ കൊയിലാണ്ടി സംസാരിക്കുന്നു
റിയാദ്: ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് ഭീതി വിതക്കുകയാണെന്നും അതാണ് ‘എമ്പുരാൻ’ സിനിമ റീ-എഡിറ്റ് ചെയ്യാൻ അതിന്റെ സ്രഷ്ടാക്കൾ നിർബന്ധിതരായതെന്നും ചിന്ത സംസാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗുജറാത്ത് വംശഹത്യ രാജ്യത്തിന്റെ ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ സത്യം തിരഞ്ഞു കണ്ടെത്തുകയും ചെയ്യും.
സംഘ്പരിവാർ എത്ര ശ്രമിച്ചാലും ചരിത്രത്തെ മണ്ണിനടിയിൽ മൂടാനാവില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ജനഗണമന തുടങ്ങിയ മലയാള സിനിമകളോടും പദ്മാവതി, പി.കെ, പത്താൻ തുടങ്ങിയ ഹിന്ദി സിനിമകളൊക്കെ സംഘ്പരിവാർ ഫാഷിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.
നടികളുടെ അടിവസ്ത്രത്തിന്റെ നിറംപോലും പരിഹാസ്യമാം വിധം വിവാദമായിട്ടുണ്ട്. അതേസമയം നുണകളും കെട്ടുകഥകളുമായി സൃഷ്ടിക്കപ്പെടുന്ന സംഘ്പരിവാർ പ്രോപഗണ്ട സിനിമകൾക്ക് നികുതിയിളവുകൾപോലും നൽകി അവർ പ്രോത്സാഹിപ്പിക്കുകയാണ്.
കാശ്മീരി ഫയൽസ്, ദ കേരള സ്റ്റോറി, സബർമതി എക്സ്പ്രസ്, ചാവ്വ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങൾ. മോദിയെ വിമർശിച്ചതിന്റെ പേരിൽ മാധ്യമ പ്രവർത്തകരും കാർട്ടൂണിസ്റ്റുകളും ജയിലിൽ പോകുന്ന ഇക്കാലത്ത് സത്യം വിളിച്ചുപറയുന്ന സിനിമാപ്രവർത്തകരെയും കാത്തിരിക്കുന്നത് ജയിലറകളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇതിനെതിരെ കലാകാരന്മാർ ശബ്ദം ഉയർത്തുകയും ശക്തമായ ജനരോഷം ഉയരുകയും വേണം. ഷൈജു ചെമ്പൂര് വിഷയാവതരണം നടത്തി. നമുക്കിടയിലെ ‘മുന്ന’മാർക്കെതിരെ ജാഗ്രതയുണ്ടാകണമെന്ന് ഷൈജു ഓർമപ്പെടുത്തി. വിനോദ് കൃഷ്ണ ചർച്ചകൾ നിയന്ത്രിച്ചു. കുമ്മിൾ സുധീർ ടേബിൾ ടോക്ക് ഉദ്ഘാടനംചെയ്തു. സുരേഷ് ശങ്കർ, ഗഫൂർ കൊയിലാണ്ടി, അംജദ് അലി, ഹരികൃഷ്ണൻ, സലിം ആർത്തിയിൽ, ഇസ്മാഈൽ കണ്ണൂർ, അമീർ, നാസർ പൂവാർ, അനിൽ മണമ്പൂർ, റാഫി പാങ്ങോട്, ഗോപൻ കൊല്ലം എന്നിവർ സംസാരിച്ചു. പൂക്കോയ തങ്ങൾ സ്വാഗതവും അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

