അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് ചില്ല സർഗവേദി
text_fieldsചില്ല സർഗവേദി ആഗസ്റ്റ് വായന പരിപാടിയിൽ നാസർ പട്ടാമ്പി കവിത ചൊല്ലുന്നു
റിയാദ്: ചില്ല സർഗവേദിയുടെ ആഗസ്റ്റ് മാസത്തെ വായന പരിപാടി ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത ചൊല്ലി നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു.
എം. സുകുമാരന്റെ തിരഞ്ഞെടുത്ത കഥാസമാഹാരമായ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്ന കൃതിയെ ആസ്പദമാക്കി സി.എം സുരേഷ് ലാൽ വായന അവതരിപ്പിച്ചു. എം. സുകുമാരന്റെ മൂന്ന് കാലഘട്ടങ്ങളിലെ കഥകളുടെ സവിശേഷതകളും, സമാഹാരത്തിലെ പ്രധാന കഥകളായ സംഘഗാനം, പിതൃതർപ്പണം, തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്നിവയുടെ പ്രമേയങ്ങളും അദ്ദേഹം വിശദീകരിച്ചു.
പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന ഫലസ്തീൻ ജനതയുടെ ദുരിതവും അഭയാർഥിത്വവും ഇസ്രായേൽ-ഫലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും പ്രമേയമാക്കുന്ന ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ വായന സീബ കൂവോട് നിർവഹിക്കുകയും, നോവലിലെ സവിശേഷ ഭാഗങ്ങൾ സദസിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ടാൻസാനിയൻ എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ അബ്ദുൽറസാഖ് ഗുർണയുടെ പ്രസിദ്ധ നോവലായ ‘അപഹരണം’ വിപിൻ കുമാർ സദസിന് പരിചയപ്പെടുത്തി.
സ്വന്തം ജീവിതം നിർണയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നതെന്നും, കുടിയേറ്റ ജനത നേരിടുന്ന ജീവിതാനുഭവങ്ങളും പ്രതിസന്ധികളുമാണ് നോവലിന്റെ പ്രധാന പ്രമേയമെന്നും വിപിൻ ചൂണ്ടിക്കാട്ടി. നാസർ കാരക്കുന്ന് മോഡറേറ്ററായ ചർച്ചക്ക്, മുരുകൻ കാട്ടാക്കടയുടെ ‘ഒരു അഭയാർഥിയുടെ മരണകുറിപ്പ്’ എന്ന കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം തന്നെ തുടക്കം കുറിച്ചു. ഷിംന സീനത്ത്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

