Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സീദാറ മരങ്ങളിലെ...

‘സീദാറ മരങ്ങളിലെ മഞ്ഞിൽ’ ജിബ്രാനെ വായിച്ച് ചില്ല

text_fields
bookmark_border
‘സീദാറ മരങ്ങളിലെ മഞ്ഞിൽ’ ജിബ്രാനെ വായിച്ച് ചില്ല
cancel
camera_alt

ജിബ്രാൻ വായനവും സംവാദവും പരിപാടിയിൽ ബി. അബ്ദുൽ നാസർ, ടി.എ. ഇഖ്ബാൽ, എം. ലുഖ്മാൻ, അഖിൽ ഫൈസൽ, അനസൂയ സുരേഷ് എന്നിവർ സംസാരിക്കുന്നു

റിയാദ്: ഖലീൽ ജിബ്രാെൻറ വിശ്രുതകൃതിയായ ‘പ്രവാചകൻ’ നൂറാം വാർഷികത്തിെൻറ ഭാഗമായി ‘സീദാർ മരങ്ങളിലെ മഞ്ഞ്‌’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല സർഗവേദി ഓൺലൈൻ സംവാദം സംഘടിപ്പിച്ചു. ആഴമേറിയ അപഗ്രഥനം കൊണ്ടും വായനക്കാരുടെ പങ്കാളിത്തം കൊണ്ടും അവതരണങ്ങളും സംവാദവും ശ്രദ്ധേയമായി.

കേരള സർക്കാർ റവന്യു അഡീഷണൽ സെക്രട്ടറിയും മുൻ‌ കൊല്ലം കലക്ടറുമായ ബി. അബ്ദുൽ നാസർ പരിപാടിക്ക് തുടക്കം കുറിച്ച് പ്രണയത്തിെൻറ നനവൂറുന്ന ആവിഷ്കാരമായ ജിബ്രാെൻറ ‘ഒടിഞ്ഞ ചിറകുകൾ’ എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചു. ആനന്ദത്തെ കൂടി ദുഃഖാത്മകമായ ഭാവതലത്തിലാണ് ജിബ്രാൻ വരച്ചുകാട്ടുന്നതെന്നും അത് ആത്മീയമായ ശ്രേഷ്ഠതയിലേക്കുള്ള ഉയർത്തപ്പെടലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖല സെക്രട്ടറി ടി.എ. ഇഖ്ബാൽ മുഖ്യാവതരണം നടത്തി. പ്രവാചകെൻറ ദർശനസാന്ദ്രമായ സ്നേഹത്തിെൻറ സുവർണസ്പര്‍ശം അദ്ദേഹം സദസുമായി പങ്കുവച്ചു. പ്രണയം ഓരോ മനുഷ്യനേയും കിരീടം അണിയിക്കുന്ന പോലെ അത് അവരെ കുരിശിലേറ്റുകയും ചെയ്യും എന്ന ഏറ്റവും ഹൃദയസ്പർശിയായ പ്രസ്താവനയുടെ ഉടമകൂടിയാണ് ജിബ്രാൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധികളിലെല്ലാം നമ്മെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിെൻറ രചനകൾ എന്ന് എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ എം. ലുഖ്മാൻ പറഞ്ഞത്. ജിബ്രാൻ വായനയുടെ സൗന്ദര്യം കുടികൊള്ളുന്നത് അറബി ഭാഷയിലാണെന്നും ‘അൽ സാബിഖ്’ എന്ന പുസ്തകം അവതരിപ്പിച്ച അദ്ദേഹം പറഞ്ഞു.

‘സാൻഡ് ആൻഡ് ഫോം’ എന്ന കൃതിയെ കുറിച്ച് മദ്രാസ് ഐ.ഐ.ടി വിദ്യാർഥി അഖിൽ ഫൈസൽ സംസാരിച്ചു. മനുഷ്യെൻറ വ്യാകുലതകളെ അഭിസംബോധന ചെയ്യുന്നതും ഓരോ വായനയിലും വ്യത്യസ്ത അർഥതലങ്ങളിലേക്ക് മനുഷ്യെൻറ ചിന്തകളെ ഉയർത്തുന്നതുമാണ് ജിബ്രാെൻറ ഓരോ കൃതിയുമെന്ന് അഖിൽ അഭിപ്രായപ്പെട്ടു.

വില്യം ബ്ലേയ്കിനെ പോലെ സ്വന്തമായ ഒരു സാർവലൗകിക ആത്മീയത രൂപപ്പെടുത്തിയ മിസ്റ്റിക്കായിരുന്നു ജിബ്രാൻ എന്ന് അഖിൽ പറഞ്ഞു. ഒരു ഭ്രാന്തെൻറ ശിഥിലചിന്തകളിലൂടെയും ഉപമകളിലൂടെയും സ്വയം വരച്ചുകാട്ടുന്ന ഉയർന്ന ജീവിത ചിന്തകളുടെ അടയാളപ്പെടുത്തലാണ് ‘ദി മാഡ്മാൻ’ എന്ന കൃതിയെന്ന് നിയമവിദ്യാർഥി അനസൂയ സുരേഷ് അഭിപ്രായപ്പെട്ടു.

തുടർന്നു നടന്ന സംവാദത്തിൽ ഉനൈസ് മുഹമ്മദ്, സബീന എം. സാലി, നാസർ കാരക്കുന്ന്, ഷഫീഖ് തലശ്ശേരി, പി.കെ. അൻവർ ചാവക്കാട്, രണൻ കമലൻ, റഫിഖ് തിരൂർ, ബീന, സുരേഷ് ലാൽ എന്നിവർ പങ്കെടുത്തു. എം. ഫൈസൽ മോഡറേറ്റർ ആയിരുന്നു.

Show Full Article
TAGS:riyadh chilla gibran's reading 
Next Story