പശ്ചിമേഷ്യൻ വിമാന സർവിസുകളിൽ മാറ്റം: എയർ ഇന്ത്യ അധിക സർവിസുകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്/ഗുരുഗ്രാം: സൗദി അറേബ്യയുടെയും ഒമാെൻറയും വ്യോമപാതകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ, ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള സർവിസുകൾ തുടരുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, കണ്ണൂർ, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്കുമുള്ള ഷെഡ്യൂൾഡ് വിമാനങ്ങൾ സാധാരണ നിലയിൽ സർവിസ് നടത്തുന്നുണ്ട്.
മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാർച്ച് എട്ടിന് പ്രത്യേക അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും യു.എ.ഇ നഗരങ്ങളായ ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നിവടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 30-ലധികം അധിക വിമാനങ്ങളാണ് സർവിസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കും നേരത്തെ ബുക്ക് ചെയ്തവർക്കുമായിരിക്കും ഈ വിമാനങ്ങളിൽ മുൻഗണന.
എയർ ഇന്ത്യ എക്സ്പ്രസിെൻറ ബഹ്‌റൈൻ, ദമ്മാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 13 വരെ റദ്ദാക്കി. എയർ ഇന്ത്യയുടെ ദമ്മാം, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 10 വരെ റദ്ദാക്കി.
ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് അധിക തുക നൽകാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ (റീ ബുക്കിങ്), അതല്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കാനോ അവസരമുണ്ട്. യുഎഇയിൽ നിന്ന് യാത്ര ചെയ്യേണ്ടവർക്ക് യുഎഇയിലെ ഏതൊരു വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും അധിക ചെലവില്ലാതെ റീബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാർ ശ്രദ്ധിക്കാൻ
യാത്രക്കാർ തങ്ങളുടെ കൃത്യമായ മൊബൈൽ നമ്പറുകൾ എയർലൈൻസിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ട് നമ്പറുകളായ +91 11 69329333, +91 11 69329999 വഴിയോ മാറ്റങ്ങൾ വരുത്താം. കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ്പ് വഴിയും (+91 63600 12345) സഹായം തേടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

