സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലോടെ മഴക്ക് സാധ്യത
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രവചനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു.
താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ഇറങ്ങുന്നതും നീന്തുന്നതും പൂർണമായും ഒഴിവാക്കണമെന്നും ഇത്തരം ഇടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കാലാവസ്ഥാ കേന്ദ്രവും സിവിൽ ഡിഫൻസും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മക്ക മേഖലയിൽ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, പൊടിയും മണലും ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവയും പ്രതീക്ഷിക്കാം.
മക്ക, അൽ കാമിൽ, അൽ ജുമും, ബഹ്റ, അൽ ലൈത്ത്, ഖുൻഫുദ, ത്വാഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്. കൂടാതെ മദീന, ജിസാൻ, അസീർ, അൽ ബാഹ എന്നീ മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം, നജ്റാൻ മേഖലയിൽ വരും ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്കാണ് സാധ്യത കൽപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

