ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേള: ആദ്യവാരത്തിൽ 1.79 കോടി റിയാലിന്റെ വിൽപ്പന
text_fieldsബുറൈദ: സൗദി അറേബ്യയെ ആഗോള ഈന്തപ്പഴ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായി ഉയർത്തിക്കാട്ടുന്ന ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ കർണിവലിന് വൻ വിജയത്തോടെ തുടക്കം. കർണിവലിെൻറ ആദ്യ ആഴ്ചയിൽ തന്നെ 1.79 കോടി റിയാലിെൻറ ഉജ്ജ്വല വിറ്റുവരവ് രേഖപ്പെടുത്തി. സൗദി അറേബ്യയ്ക്ക് അകത്തുനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ആഗോളതലത്തിൽ നിന്നുമുള്ള വൻകിട വ്യാപാരികളും വാങ്ങലുകാരും എത്തിയതോടെ ആദ്യവാരത്തിൽ തന്നെ വിപണി സജീവമായി.
5,500 വാഹനങ്ങളിലായി വിപണിയിലെത്തിച്ച 5,33,000 പാക്കറ്റുകളിലായി ആകെ 21 ലക്ഷം കിലോഗ്രാം ഈന്തപ്പഴമാണ് ആദ്യ ഏഴ് ദിവസങ്ങളിൽ വിറ്റഴിക്കപ്പെട്ടത്. വ്യാപാര വിപണിക്ക് വൻ കരുത്തേകുന്നത് മേളയോടനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന സംയോജിത ലോജിസ്റ്റിക്സ് ശൃംഖലയാണ്. ഗതാഗതം, ഷിപ്പിങ്, സുരക്ഷിതമായ പാക്കിങ്, വിതരണം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ സേവനങ്ങൾ സൗദി ഈന്തപ്പഴത്തെ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് അതിവേഗം എത്തിക്കുന്നു.
വിപണി ആരംഭിക്കുന്ന പുലർച്ചെ മുതൽ തന്നെ സ്പെഷ്യലൈസ്ഡ് ലോജിസ്റ്റിക്സ് കമ്പനികൾ മേളയിലെത്തുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും, സുരക്ഷാ-നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് പാക്ക് ചെയ്ത് അത്യാധുനിക സംവിധാനമുള്ള വാഹനങ്ങളിൽ വിതരണത്തിന് അയക്കുകയും ചെയ്യുന്നു. ഇത് ചരക്കുനീക്ക വേളയിൽ ഈന്തപ്പഴത്തിെൻറ ഗുണമേന്മ പൂർണമായി നിലനിർത്താൻ സഹായിക്കുന്നു.
മേളയോടനുബന്ധിച്ച് ചരക്ക് കയറ്റിറക്ക്, പ്രോസസിങ്, വിതരണ ഏകോപനം തുടങ്ങിയ മേഖലകളിൽ നിരവധി സ്വദേശി യുവാക്കൾക്ക് സീസണൽ തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇത് ട്രാൻസിറ്റ് കേന്ദ്രങ്ങളുടെയും വിതരണ ശൃംഖലയുടെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്നു.
75 ദിവസം നീണ്ടുനിൽക്കുന്ന കർണിവലിെൻറ ഭാഗമായി, ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 10 വരെ മൂന്ന് വ്യത്യസ്ത വേദികളിലായി വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികൾ അരങ്ങേറും. വരുന്ന ദിവസങ്ങളിൽ വിൽപ്പനയിലും ആൾപങ്കാളിത്തത്തിലും വൻ വളർച്ചയുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാജ്യത്തിെൻറ ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ സൗദി ഈന്തപ്പഴത്തിെൻറ വിപണി പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിൽ ഈ കർണിവലും അതിനോടനുബന്ധിച്ച ലോജിസ്റ്റിക്സ് ശൃംഖലയും നിർണായക പങ്കാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

