മതേതരത്വം സംരക്ഷിക്കാൻ വിശാല ഐക്യം അനിവാര്യം -സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നാഷനൽ കൗൺസിൽ
text_fieldsറിയാദ്: രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനായി മതേതര ശക്തികൾ ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നാഷനൽ കൗൺസിൽ ആഹ്വാനം ചെയ്തു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ആശയപരമായും പ്രായോഗികമായും ശക്തമായ പ്രതിരോധം തീർത്ത സമൂഹങ്ങളിൽ പോലും വിദ്വേഷത്തിെൻറയും നശീകരണത്തിെൻറയും ശക്തികൾ സ്വാധീനം ഉറപ്പിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകർത്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിലകൊള്ളുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
പൗരന്മാരുടെ മൗലികാവകാശമായ വോട്ടവകാശത്തെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പിൻവാതിലിലൂടെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഇത്തരം നീക്കങ്ങൾ ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ നിലനിൽപ് ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരും ഒന്നിക്കേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്നും വർഗീയ ശക്തികളെ പ്രതിരോധിക്കാൻ മതേതര വിശ്വാസികൾക്കിടയിലുള്ള വിശാലമായ ഐക്യവും സഹകരണവും ശക്തിപ്പെടുത്തണമെന്നും കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ സയ്യിദ് സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹസ്കർ ഒതായി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജരീർ വേങ്ങര നാഷനൽ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടും സിറാജ് തയ്യിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഭാരവാഹികൾ സമർപ്പിച്ചു. ഫാറൂഖ് സ്വലാഹി, ഇക്ബാൽ സുല്ലമി, മുനീർ ഹാദി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതവും പി.കെ. ജമാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

