കോവിഡ് കാലത്തെ ധീര പ്രവർത്തനം: മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡ് പ്രഖ്യാപനം ഇന്ന്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 'മീഡിയവൺ ബ്രേവ്ഹാർട്ട്' അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ച. സൗദി സമയം രാത്രി ഒൻപതിന് പുരസ്കാര ജേതാക്കളുടെ പേരുവിവരം പ്രഖ്യാപിക്കും. മന്ത്രിമാരും എഴുത്തുകാരും അടങ്ങുന്ന നാലു പേർ ചേർന്നാണ് പ്രഖ്യാപനം നടത്തുന്നത്. ആയിരത്തോളം നാമനിർദേശങ്ങളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത 51 പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. കോവിഡ് കാലത്ത് ധീരമായ പ്രവർത്തനങ്ങൾ നടത്തിയവർക്കായി മീഡിയവൺ പ്രഖ്യാപിച്ചതാണ് മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡ്. ഗൾഫിലെ ഏറ്റവും വലിയ രാജ്യമായ സൗദിയിൽ നിരവധി മലയാളികൾ കോവിഡ് കാലത്ത് ജീവൻ വെടിഞ്ഞിരുന്നു. ഭീതിദമായ സാഹചര്യത്തിൽ ധൈര്യസമേതം കോവിഡിനെ നേരിട്ട 18 പ്രവാസി സംഘടനകളേയും 33 വ്യക്തികളേയുമാണ് മീഡിയവൺ തെരഞ്ഞെടുത്തിട്ടുള്ളത്.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങളുടെ പ്രഖ്യാപനം നടത്തും. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിർണയത്തിനൊടുവിലാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. നോമിനേഷനുകൾ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരങ്ങൾ. ഭക്ഷ്യക്കിറ്റ് വിതരണത്തിനും പൊതുസേവനങ്ങൾക്കുമപ്പുറം കോവിഡ് കാലത്ത് ഏറ്റവും ധീരമായ പ്രവർത്തനങ്ങൾ ചെയ്തവരേയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സൗദി സമയം രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം രാത്രി 11.30ന്) പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് പിന്നാലെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഈയാഴ്ച അവസാനം പുരസ്കാരങ്ങൾ വിതരണം ചെയ്യും. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും വിതരണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.