ഫുട്ബാൾ ആവേശവും ജീവിതനൊമ്പരങ്ങളും കോർത്തിണക്കി ‘ബോളാഗോളം’
text_fieldsജിദ്ദ: മലപ്പുറത്തിെൻറ മണ്ണിലെ ഫുട്ബാൾ ആവേശവും ഗ്രാമീണ ജീവിതത്തിെൻറ പച്ചയായ യാഥാർഥ്യങ്ങളും പ്രമേയമാക്കി ജിദ്ദ പ്രവാസിയായ ജുനൈസ് ബാബു കാപ്പ് സംവിധാനം ചെയ്യുന്ന ‘ബോളാഗോളം’ എന്ന ചിത്രം മേയിൽ തിയറ്ററുകളിലെത്തുന്നു. ഐസ്ലൻഡിനെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻററിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗ്രാമത്തിലെ കുട്ടികൾക്കായി നാട്ടുകാർ നിർമിച്ച ഫുട്ബാൾ ഗ്രൗണ്ട് ഒരു വർഷത്തിനകം നഷ്ടപ്പെട്ടതും, വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും ആ ഗ്രൗണ്ട് തിരികെ ലഭിക്കാതെ വന്നതും ഈ സിനിമയുടെ പിറവിക്ക് കാരണമായി. ‘ഒരു സിനിമക്ക് നഷ്ടപ്പെട്ട ഗ്രൗണ്ട് തിരികെ നേടിക്കൊടുക്കാനാകുമോ?’ എന്ന പ്രസക്തമായ ചോദ്യമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ മുന്നോട്ടുവെക്കുന്നത്.ജിദ്ദയിൽ ഡിസൈനറായി ജോലി ചെയ്യുന്ന ജുനൈസ് ബാബു കാപ്പ് തെൻറ ഔദ്യോഗിക തിരക്കുകൾക്കിടയിലെ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിെൻറ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മുത്തുവും തൊത്തുവും തമ്മിലുള്ള ഹൃദ്യമായ ആത്മബന്ധത്തിലൂടെയാണ് ഒരു ഗ്രാമത്തിെൻറ കഥ വികസിക്കുന്നത്. ഫുട്ബാളിെൻറ ആത്മാവും ഗ്രാമീണ ജീവിതത്തിലെ പ്രതീക്ഷകളും നൊമ്പരങ്ങളും ഒരേപോലെ കോർത്തിണക്കിയ ചിത്രം ഒരു തികഞ്ഞ കുടുംബചിത്രമായിരിക്കും. ആൻറലോട്ട് പ്രൊഡക്ഷൻസിെൻറ ബാനറിൽ പി.ടി. അബ്ദുൽ സലീമാണ് ചിത്രം നിർമിക്കുന്നത്. അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിെൻറ ഛായാഗ്രഹണം ഷമീർ ജിബ്രാനും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനം നഷ്ടപ്പെട്ട ഗ്രൗണ്ട് തിരികെ നേടുന്നതിനായി വിനിയോഗിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ‘ടിക്കറ്റ് ഒരു ടോക്കൺ, പ്രവേശനം ഒരു സാമൂഹിക പ്രതിബദ്ധത’ എന്ന സന്ദേശവുമായാണ് ബോളാഗോളം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് സംവിധായകൻ ജുനൈസ് ബാബു കാപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

