ജുബൈലിൽ മരിച്ച നഴ്സ് ലക്ഷ്മി മുരളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsലക്ഷ്മിയെ അവസാനമായി കാണാനെത്തിയ സുഹൃത്തുക്കളും സഹപ്രവർത്തകരും
ജുബൈൽ: ജുബൈലിൽ നിര്യാതയായ പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായിരുന്ന ലക്ഷ്മി മുരളിയുടെ (34) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച നാട്ടിൽ സംസ്കരിക്കും. ലക്ഷ്മിയെ അവസാനമായി ഒന്നു കാണാൻ നിരവധി പേർ ജുബൈൽ അൽ മന ആശുപത്രിയിലെത്തിയിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും സങ്കടം സഹിക്കാനാകാതെ വിങ്ങുന്നുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വദേശിയും ജുബൈൽ നവോദയ കലാസാംസ്കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനറുമായ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ.
നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടൊയോട്ട യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമാണ് ശ്രീലക്ഷ്മി. മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നവോദയ പ്രവർത്തകരായ പ്രജീഷ് കറുകയിൽ, ഗിരീഷ് നീരാവിൽ, ഷാജിദിൻ നിലമേൽ, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ, അൽ മന ആശുപത്രിയിലെ സ്റ്റാഫ് ജിന്റോ തോമസ്, ശ്രീധരൻ എന്നിവർ രംഗത്തുണ്ടായിരുന്നു. പിതാവ്: മുരളീധരൻ, മാതാവ്: സബിത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.