മന്ത്രി വീണ ജോർജിനെതിരായ ആക്രമണം: ഹീനമായ രാഷ്ട്രീയമെന്ന് കേളി; ശക്തമായി അപലപിച്ചു
text_fieldsറിയാദ്: കേരള ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു ആക്രമണത്തെ ശക്തമായി അപലപിച്ച് റിയാദിലെ കേളി കലാസാംസ്കാരിക വേദി. ഒരു വനിതാ മന്ത്രിക്കെതിരെ നടന്ന ശാരീരിക ആക്രമണം അതീവ ഗൗരവമുള്ളതാണെന്നും ഇത് ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധമല്ലെന്ന് കേളി ചൂണ്ടിക്കാട്ടി. അക്രമികളുടെ സംഘടിതമായ വിളയാട്ടമാണ് അവിടെ നടന്നത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ ഏതൊരു സംഘടനയ്ക്കും അവകാശമുണ്ട്, എന്നാൽ അത് ശാരീരിക ആക്രമണത്തിലേക്ക് കടക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
കേരളത്തിലെ പൊതുആരോഗ്യ സംവിധാനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢശ്രമം ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്ന് കേളി ആരോപിച്ചു. ദേശീയ ഏജൻസികൾ വരെ അംഗീകരിച്ച രാജ്യത്തെ മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിലേത്. വർഷംതോറും 13 കോടിയോളം ആളുകൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ മേഖലയിൽ നാളിതുവരെ കേവലം 47 പരാതികൾ മാത്രമാണ് ഉയർന്നു വന്നത്.
സ്വകാര്യ മേഖലയിലെ നിരവധി പരാതികളിൽ മൗനം പാലിക്കുന്ന പ്രതിപക്ഷം, സർക്കാർ സംവിധാനങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കഴിഞ്ഞ 10 വർഷമായി ജനങ്ങൾ അധികാരത്തിൽ നിന്നും അകറ്റി നിർത്തിയതിന്‍റെ നിരാശയിലാണ് പ്രതിപക്ഷം ഇത്തരം ആഭാസ സമരങ്ങൾ നടത്തുന്നതെന്ന് കേളി കുറ്റപ്പെടുത്തി. ദുരന്തങ്ങളെ പോലും പണപ്പിരിവിനുള്ള മാർഗമാക്കിയവർ, ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തെരുവിൽ അക്രമം അഴിച്ചുവിടുന്നത്.
ക്രമസമാധാനം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരും ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

