സൗദിയിൽ നിയമലംഘനത്തിന് ഒരാഴ്ചക്കിടെ 14,796 പേർ അറസ്റ്റിൽ
text_fieldsഅൽ ഖോബാർ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 14,796 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പത് വരെയുള്ള തീയതികളിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് രാജ്യത്തുടനീളം നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
അറസ്റ്റിലായവരിൽ 7,504 പേർ താമസനിയമം ലംഘിച്ചവരും, 3,783 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,509 പേർ തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,273 പേരെയും സുരക്ഷാ സേന പിടികൂടി. ഇവരിൽ 55 ശതമാനം ഇത്യോപ്യൻ പൗരന്മാരും 44 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.
കൂടാതെ, രാജ്യത്തുനിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 25 പേരെയും നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതസൗകര്യമോ നൽകി സഹായിച്ച 21 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി 12,057 പേരെ ഇതിനകം നാടുകടത്തി. യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 18,677 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധി കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു.
യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും മറ്റ് വിവരശേഖരണത്തിനുമായി 3,487 പേരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. നിലവിൽ 28,529 പുരുഷന്മാരും 1,728 സ്ത്രീകളും ഉൾപ്പെടെ 30,257 പ്രവാസികളാണ് വിവിധ ഘട്ടങ്ങളിലുള്ള തുടർ നിയമനടപടികൾക്ക് വിധേയരായി വരുന്നത്.
അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തുകയോ, താമസസൗകര്യവും യാത്രാസൗകര്യവും ഒരുക്കുകയോ, മറ്റ് ഏതെങ്കിലും തരത്തിൽ സഹായം നൽകുകയോ ചെയ്യുന്നത് കടുത്ത കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം. കൂടാതെ, ഇവർക്ക് നിയമലംഘകരെ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ നൽകിയ വീടുകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

