ത്വാഇഫിൽ രണ്ട് പുള്ളിപ്പുലികൾ പിറന്നു
text_fieldsജിദ്ദ: സൗദിയിലെ ത്വാഇഫില്‍ പിറന്ന പുള്ളിപ്പുലികളെ സംരക്ഷിക്കാന്‍ സർക്കാർ 25 മില്യണ്‍ ഡോളര്‍ ചെലവിടും. ആഴ്ചകളോളം നീണ്ട ചികിത്സക്ക് ശേഷമാണ് വംശ നാശഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലികളെ അൽ ഉലയിൽ നിന്ന് ത്വാഇഫിലെ വൈല്‍ഡ് ലൈഫ് കേന്ദ്രത്തിലേക്ക് മാറ്റിയത്. രണ്ട് കുഞ്ഞുങ്ങളാണ് പിറന്നത്. അറേബ്യൻ പുലികളെ സംരക്ഷിക്കുന്നതിനും അവയുടെ പ്രജനനത്തിനുമായി അൽഉല റോയൽ കമീഷൻ നടപ്പിലാക്കിയ പദ്ധതിക്ക് കീഴിൽ വളർത്തുന്ന പുലിയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ ഏപ്രിൽ 26 നാണ് ഒരാണും ഒരു പെണ്ണുമായി രണ്ട് കുഞ്ഞുങ്ങൾ ജനിച്ചത്. ആദ്യ 12 ആഴ്ച പിന്നിട്ട പുലിക്കുട്ടികൾ സുഖമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഇവ നിർണായക ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. ആവശ്യമായ വാക്സിനും മരുന്നും നൽകി ഇവയെ പരിപാലിക്കാൻ വിദഗ്ധ വെറ്ററിനറി സംഘവും രംഗത്തുണ്ട്.
വംശനാശ ഭീഷണിയിലാണ് അറേബ്യന്‍ മേഖലയിലെ പുള്ളിപ്പുലികൾ എന്നതിനാലാണ് സക്കാർ വൻ തുക ഇവയുടെ പരിചരണത്തിന് മാറ്റിവെച്ചത്. കൊടും ചൂടില്‍ കഴിയാന്‍ ശേഷിയുള്ള അറേബ്യന്‍ പുള്ളിപ്പുലികളില്‍ ഇനി ലോകത്താകെ ബാക്കിയുള്ളയത് 200 എണ്ണത്തില്‍ താഴെയാണ് എന്നാണ് കണക്ക്. അതില്‍ അമ്പതെണ്ണം സൗദി അറേബ്യയിലുണ്ട്. ജനനത്തോടെ ചത്തു പോകുന്നുവെന്നതാണ് ഇവ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനിടയിലാണ് ഏപ്രില്‍ മാസത്തില്‍ പിറന്ന ആണ് പെണ് പുലികളെ പ്രത്യേകം ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ത്വാഇഫില്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന് നിരീക്ഷണത്തിലാണിവ. വംശനാശ ഭീഷണി നേരിടുന്ന അറബ് പുലികളെ ജന്മനാട്ടിൽ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുപ്രധാന ചുവടുവെപ്പാണ് രണ്ട് കുട്ടികളുടെ ജനനമെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല പറഞ്ഞു. രണ്ട് കുഞ്ഞുങ്ങളുടെ പിറവി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വളർത്താനുള്ള പ്രതീക്ഷ ശക്തിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അറേബ്യൻ പുലികൾ ഒാർമയാവാതിരിക്കാൻ അൽഉല റോയൽ കമീഷൻ അവശേഷിക്കുന്നതും അപൂർവവുമായ പുലികളെ സംരക്ഷിക്കാൻ പ്രാദേശിക, അന്തർദേശീയ വിദഗ്ധരുമായി സഹകരിച്ച് വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.