അറേബ്യൻ സിനിമ പുതു വസന്തത്തിന്‍റെ വാതായനങ്ങൾ തുറക്കുന്നു -സൗദി ചലച്ചിത്രകാരൻ സമീർ അൽ നാസർ
text_fieldsദമ്മാം: അഭ്രപാളികളിൽ അറബ് ജീവിതം വിരിയുന്ന വസന്തക്കാഴ്ചകളുടെ യുഗപ്പിറവിയിലാണ് സൗദിയിലെ സിനിമാ ലോകമെന്ന് സൗദിയിലെ പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ സമീർ അൽ നാസർ. അമ്പതുവർഷത്തിലധികമായി സൗദിയിലെ ടെലിവിഷൻ കാഴ്ചകളിലെ നിറസാന്നിധ്യമായ സമീർ അൽ നാസർ സൗദിയുടെ പുതിയ സാഹചര്യങ്ങളിൽ ഇവിടുത്തെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സൗദിയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ഖിർക്വിആൻ' എന്ന 90 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റേതുൾപ്പടെ പുതിയ ജനപ്രിയ സിനിമകളുടെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. ഞങ്ങൾ ഇതുവരെ നാടകങ്ങളും ടെലിവിഷൻ പരമ്പരകളും ഹ്രസ്വചിത്രങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സൗദിയിലേക്ക് ഇതാ സിനിമാ വസന്തം ഒരു യാഥാർഥ്യമായി എത്തിയിരിക്കുന്നു. അതിമനോഹര ചിത്രങ്ങളുടെ പരമ്പരകൾ സൗദിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ സന്തോഷം ഏത് വാക്കുകളിൽ വെളിപ്പെടുത്തുമെന്നെനിക്കറിയില്ല എന്ന് പറഞ്ഞ സമീർ വാക്കുകളിൽ നുരയുന്ന ആവേശം മറച്ചുവെച്ചില്ല.
(സമീർ അൽ നാസർ സിനിമാ ചിത്രീകരണ വേളയിൽ)
1975-ൽ ദമ്മാമിൽ സുഹൃത്തുക്കളോടൊപ്പം രൂപവത്കരിച്ച അൽ ഖലീജ് എന്ന തിയേറ്ററിലൂടെയാണ് സമീർ അഭിനയ രംഗത്തേക്ക് വന്നത്. സൗദി ടി.വിയിലെ ജനപ്രിയ പരമ്പരയായിരുന്ന 'താഷ്മേ താഷി'ൽ നടനായും അതിന്‍റെ കഥാകൃത്തായും സമീർ ഉണ്ടായിരുന്നു. ആദ്യമൊക്കെ സൗദിയിൽ സ്ത്രീകളെ അഭിനയിക്കാൻ കിട്ടുമായിരുന്നില്ല. അന്നൊക്കെ ബഹ്റൈനിൽ നിന്നാണ് നടിമാരെ കൊണ്ടുവന്നിരുന്നത്. 1985 ആയപ്പോഴേക്കും സൗദിയിൽ നിന്ന് തന്നെ നടിമാരെ ലഭിച്ചു തുടങ്ങി. മറിയം അൽഗാംദി, ലൈല സൽമാൻ, റിമ അബ്ദുല്ല തുടങ്ങി വിരലിലെണ്ണാൻ മാത്രമേ വനിതാ അഭിനേതാക്കൾ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് അഭിനയരംഗത്ത് അസാമാന്യ പ്രതിഭയുള്ള നൂറുകണക്കിന് സ്ത്രീകൾ കടന്നുവന്നുകഴിഞ്ഞു. അവർ അറബ് സിനിമയുടെ ഭാഗമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ കാലങ്ങളിൽ സമീർ രചനയും സംവിധാനവും നിർവഹിച്ച ടി.വി ചിത്രങ്ങൾ അറബ് ലോകത്ത് ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ 'റിഹ്ലത് സൈത്' (ഫിഷിങ് ട്രിപ്) എന്ന ചിത്രം ബോട്ട് കേടായതോടെ കടലിൽ ഒറ്റപ്പെട്ടുപോകുന്ന മുക്കുവരെക്കുറിച്ചുള്ളതായിരുന്നു. സൗദിയിലെ മത്സ്യബന്ധനമേഖലയിലെ അറബ് ജീവിതത്തിന്‍റെ നേർപതിപ്പായിരുന്ന ഇത് ഏറെ വൈകാരികതയോടെയാണ് സ്വീകരിക്കപ്പെട്ടത്. തുടർന്ന് അധികം പണമുണ്ടാക്കാൻ മയക്കുമരുന്ന് വ്യാപാരിയാകുന്ന ഒരാളുടെ ജീവിതം പറഞ്ഞ 'കരിന്തിരി കത്തുന്ന വിളക്കുകൾ' എന്നർഥമുള്ള അറബിച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ ഇയാളുടെ ഏക മകൻ മയക്കുമരുന്നിനടിമയായി ഇയാളെ ആക്രമിക്കുമ്പോഴാണ് തന്‍റെ ചെയ്തിയുടെ ദുരന്തഫലം ഈ കഥാപാത്രം തിരിച്ചറിയുന്നത്. പിന്നീട് ഇറങ്ങിയ 'തുഴ' എന്നർഥമുള്ള ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലെ മൂന്നാറിലാണ്.
സിനിമാ നിർമാണങ്ങൾക്ക് അനുഗുണമായ അതിമനോഹര ഭൂമിയാണ് സൗദി അറേബ്യയുടേത്. മണൽക്കാടുകളുടെ വിശാലതയും സമുദ്രങ്ങളുടെ സാന്നിധ്യവും താഴ്വരകളുടേയും അരുവികളുടേയും താളവും ലയവുമൊക്കെ സൗദിയിലുണ്ട്. സിനിമാ നിർമാണത്തിന് അനുമതി കിട്ടിയതുമുതൽ അതിഗംഭീര സിനിമകളാണ് സൗദിയിൽ പിറക്കുന്നത്. ലോകത്താകമാനം ഈ സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(സമീർ അൽ നാസർ 'ഗൾഫ് മാധ്യമം' ലേഖകനോടൊപ്പം)
അടുത്ത് പുറത്തിറങ്ങിയ ഫൈസൽ രാജകുമാരന്‍റെ കഥ പറയുന്ന ചിത്രം സൗദിയുടെ യശ്ശസ്സ് കൂടി ലോകത്ത് വ്യാപിപ്പിക്കുന്നതായി. സമ്പന്നമായ അറബ് സംസ്കാരത്തിന്റെ നിരവധി ഏടുകൾ സിനിമക്കായി കാത്തിരിക്കുകയാണ്. വരും കാലങ്ങളിൽ സൗദി സിനിമകളാണ് ലോകോത്തരമായി അടയാളപ്പെടുത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയാക്കിയ അൽ ബർക് എന്ന ചിത്രം കുതിരയോട്ടക്കാരിയായ ഒരു പെൺകുട്ടിയുടെ കഥയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുടെ ശ്രേണിയിലെ ആദ്യ സൗദി സിനമയിലൊന്ന് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമകൾ അറബിയിലേക്ക് പകർത്തുക എന്ന സ്വപ്നവും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.