ഫലസ്തീനികളെ കുടിയിറക്കുന്ന പ്രസ്താവനകളെ പൂർണമായും തള്ളുന്നു -അറബ് ഇസ്‍ലാമിക് സമിതി വിദേശകാര്യ മന്ത്രിമാർ
text_fieldsഅറബ് ഇസ്‍ലാമിക് സമിതി വിദേശകാര്യ മന്ത്രിമാരുടെ യോഗം
റിയാദ്: ഏതെങ്കിലും കാരണത്താലോ പേരിലോ ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ പുറപ്പെടുവിച്ച പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായി അറബ് ഇസ്‍ലാമിക് സമിതി വിദേശകാര്യ മന്ത്രിമാർ. ഫലസ്തീനികളെ അവരുടെ നാട്ടിൽനിന്ന് പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും രീതികളുടെയും നഗ്നമായ ലംഘനമാണിതെന്ന് കണക്കാക്കുന്നു.
ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളെയും, ഉപരോധം, പട്ടിണി, സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആവർത്തിച്ചുള്ള ബോംബാക്രമണം എന്നിവയെയും മന്ത്രിമാർ അപലപിച്ചു. ഈ രീതികൾ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഉള്ള അവസരങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ നയങ്ങൾക്കും നിയമവിരുദ്ധമായ വികസനത്തിനും, ഭൂമി കണ്ടുകെട്ടൽ, പുതിയ ഭവന യൂനിറ്റുകളുടെ നിർമ്മാണം, വീടുകൾ പൊളിച്ചുമാറ്റൽ, താമസക്കാരെ മാറ്റിപ്പാർപ്പിക്കൽ എന്നിവക്ക് എതിരായ എതിർപ്പും മന്ത്രിമാർ വ്യക്തമാക്കി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഈ ഗുരുതരമായ ലംഘനങ്ങൾ അവസാനിപ്പിക്കാനും അവയുടെ കുറ്റവാളികളെ ഉത്തരവാദിത്തത്തോടെ നേരിടാനും സമിതി ആഹ്വാനം ചെയ്തു. ഇത് വംശീയ ഉന്മൂലനത്തിന്റെയും വംശഹത്യയുടെയും കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതായും മന്ത്രിമാർ പറഞ്ഞു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എല്ലാത്തരം മാനുഷിക സഹായങ്ങളുടെയും പ്രവേശനത്തിന് ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ഫലസ്തീൻ ദേശീയ അതോറിറ്റിക്ക് അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. സ്വതന്ത്ര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ നിയമലംഘനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭ സ്ഥാപിച്ച തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രിമാർ ആവർത്തിച്ചു. ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ ഇസ്രായേലി ലംഘനങ്ങൾ തടയുന്നതിനുമുള്ള നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലാണെന്നും മന്ത്രിമാർ ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുമുള്ള ഒരേയൊരു മാർഗമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

