അൻറാലിയ ഡിപ്ലോമസി ഫോറം; ഗസ്സ വിഷയത്തിൽ നിലപാട് ഊന്നിപ്പറഞ്ഞ് സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: തുർക്കിയയിലെ അൻറാലിയയിൽ നടന്ന ‘അൻറാലിയ ഡിപ്ലോമസി ഫോറം 2026’-ൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ‘നാളെയെ രൂപപ്പെടുത്താം, അനിശ്ചിതത്വങ്ങളെ അതിജീവിക്കാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഫോറത്തിൽ, ആഗോള വെല്ലുവിളികളും പ്രാദേശിക നയതന്ത്ര വിഷയങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
ഗസ്സ മുനമ്പിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച രണ്ട് വ്യത്യസ്ത ജി-8 മന്ത്രിതല യോഗങ്ങളിലും അദ്ദേഹം പങ്കാളിയായി. ഈജിപ്ത്, ജോർദാൻ, ഖത്തർ, യു.എ.ഇ, തുർക്കിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഉന്നത പ്രതിനിധികളും ഈ ചർച്ചകളിൽ സന്നിഹിതരായിരുന്നു. ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പുനർനിർമാണ പ്രവർത്തനങ്ങൾ, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള മാറ്റം എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. സമാധാന പ്രക്രിയയെ ദുർബലപ്പെടുത്തുന്ന ഇസ്രായേലിെൻറ നടപടികളോടുള്ള ശക്തമായ വിയോജിപ്പ് യോഗം പ്രകടിപ്പിച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസ്സമില്ലാതെ ഉറപ്പാക്കുക, മേഖലയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കുക, പുനർനിർമാണത്തിനായി സംയുക്ത നീക്കങ്ങൾ നടത്തുക എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ ഊന്നിപ്പറഞ്ഞു.അന്താരാഷ്ട്ര തലത്തിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുമായി നയതന്ത്ര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഫോറത്തിെൻറ പ്രധാന ലക്ഷ്യം.
പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ വിവിധ രാഷ്ട്രത്തലവന്മാർക്കും മന്ത്രിമാർക്കും ആശയവിനിമയം നടത്താൻ അൻറാലിയ ഡിപ്ലോമസി ഫോറം മികച്ച വേദിയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
