സൽമാൻ രാജാവിെൻറ അതിഥികളായി 104 രാജ്യങ്ങളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരെല്ലാവരും മടങ്ങി
text_fieldsസൽമാൻ രാജാവിെൻറ അതിഥികളായി ഹജ്ജ് നിർവഹിക്കാനെത്തിയവരുടെ മടക്കയാത്ര
റിയാദ്: സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികളായി 104 രാജ്യങ്ങളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായതായി സൗദി ഇസ്ലാമിക കാര്യ, പ്രബോധന, മാർഗനിർദേശ മന്ത്രാലയം അറിയിച്ചു.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മക്കയിലെയും മദീനയിലെയും ഇസ്ലാമിക-ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഉൾപ്പെട്ട സമ്പൂർണ ആത്മീയ യാത്രയ്ക്ക് ശേഷമാണ് അതിഥികൾ മടങ്ങിയത്. ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച ശേഷം മസ്ജിദുന്നബവി സന്ദർശിച്ച് പ്രവാചകന് സലാം പറയാനും അവർക്ക് സാധിച്ചു. സുരക്ഷിതത്വവും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിൽ ദൈവാനുഗ്രഹത്തോടെയാണ് അവർ കർമങ്ങൾ നിർവഹിച്ചത്.
മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് അതിഥികൾ മടങ്ങിയത്. ഭരണനേതൃത്വത്തിെൻറ നിർദേശപ്രകാരം മന്ത്രാലയം ഒരുക്കിയ സമഗ്ര സേവന-പരിചരണ സംവിധാനത്തിെൻറ ഭാഗമായി, സുഗമവും ചിട്ടയായതുമായ നടപടിക്രമങ്ങളിലൂടെയാണ് മടക്കയാത്ര സാധ്യമാക്കിയത്.
ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ അവസരമൊരുക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അതിഥികൾ അകമഴിഞ്ഞ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. മുസ്ലിം സമൂഹത്തെ പിന്തുണയ്ക്കുന്നതിലൂടെയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിലൂടെയും ഇസ്ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കാനാണ് ഭരണനേതൃത്വം എപ്പോഴും ശ്രമിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
രാജ്യം ഒരുക്കിയ കുറ്റമറ്റ സംഘാടനവും സമഗ്ര സേവനങ്ങളും ഇസ്ലാമിനെയും മുസ്ലീങ്ങളെയും സേവിക്കുന്നതിലും അല്ലാഹുവിെൻറ അതിഥികളെ പരിചരിക്കുന്നതിലും സൗദി അറേബ്യ നടത്തുന്ന വലിയ ശ്രമങ്ങളുടെ പ്രതിഫലനമാണെന്ന് അതിഥികൾ വ്യക്തമാക്കി. ആതിഥേയ കാലയളവിലുടനീളം ഉന്നത നിലവാരത്തിലുള്ള ബോധവൽക്കരണ-സംഘാടന സേവനങ്ങൾ നൽകിയതിനും മികച്ച സ്വീകരണവും പരിചരണവും ഒരുക്കിയതിനും ഇസ്ലാമിക കാര്യ മന്ത്രാലയത്തെ അവർ പ്രത്യേകം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

