ഉള്ളം കുളിർപ്പിക്കുന്ന കാറ്റും കാഴ്ചയും സമ്മാനിച്ച് അൽഹൈർ തടാകം
text_fieldsറിയാദ്: വൈകുന്നേരങ്ങളിൽ നല്ല കാറ്റും കാഴ്ചയും ആസ്വദിച്ച് സൊറ പറഞ്ഞിരിക്കാൻ നിങ് ങൾ പറ്റിയൊരിടം തേടുകയാണോ? റിയാദ് നഗര കേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ തെക്കോ ട്ട് സഞ്ചരിച്ചാൽ ഇതെല്ലാം കിട്ടുന്ന ഒരു സുന്ദരസ്ഥലം നിങ്ങളെ കാത്തുകിടക്കുന്നുണ്ട്. അ ൽഹൈറിലെ തടാകവും അതിെൻറ ചുറ്റുപാടുകളും ഉള്ളം കുളിർപ്പിക്കുകതന്നെ ചെയ്യും.
അസ് തമയ സൂര്യൻ സ്വർണം ഉരുക്കിയൊഴിക്കുന്ന തടാക കാഴ്ച സുന്ദരമാണ്. ജലനിശ്ചലതയിൽ ചെറു ഒാളങ്ങളുടെ ഞൊറിയിളക്കിയെത്തുന്ന ഇൗറൻകാറ്റ് അവിസ്മരണീയ അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഒരു തടാകത്തിൽ മാത്രമൊതുങ്ങുന്നില്ല കാഴ്ചപ്പുറത്തെ വിശേഷങ്ങൾ. ചെറുദീപുകളും കനാലുകളും ജലപാതകളുമായി വലുതാകുന്ന അഴകളവുകളുടെ സുന്ദരമായ കാഴ്ച ചിത്രങ്ങളാണ് മനസ്സിൽ പതിച്ചിടുക. നിരവധി പേരാണ് ഒഴിവുസമയങ്ങളും സായംസന്ധ്യകളും ചെലവിടാൻ ഇവിടെയെത്തുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാൻ മനോഹരമായ പാർക്കാണ് തടാകത്തിന് ചുറ്റും.
ചൂടു പാറുന്ന ഗഹ്വയും ഈത്തപ്പഴ മധുരവും നുണഞ്ഞിരിക്കാൻ ഇതിലപ്പുറം സുന്ദരമായ ഒരിടം വേറെയില്ല. വിദ്യാലയങ്ങൾ ശൈത്യകാല അവധിയിലായതിനാൽ പാർക്കും പരിസരവും സജീവമാണ്. വൈകീട്ട് മൂന്നോടെ സന്ദർശകർ എത്താൻ തുടങ്ങും. തടാകത്തിൽ നീന്തുന്നതും മീൻ പിടിക്കുന്നതും ശിക്ഷാർഹമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ് ബോർഡുകൾ പാർക്കിനക്കത്ത് സ്ഥാപിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തങ്ങൾ പൂർണമായും പൂർത്തിയായിട്ടില്ലെങ്കിലും സന്ദർശകരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം പാർക്കിനകത്തുണ്ട്. റിയാദ് നഗരത്തെ പച്ച അരപ്പട്ടയണിയിക്കുന്ന ഹനീഫ, നമാർ താഴ്വരകളിലെ ഹരിതവത്കരണ പദ്ധതികളുടെ ഭാഗമായി കൃത്രിമമായി നിർമിച്ചതാണ് അൽഹൈർ തടാകവും പാർക്കും ചെറുദ്വീപുകളും ജലപാതകളും.
ഹനീഫ താഴ്വരയോട് ചേർന്നാണ് യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ദറഇയ പൗരാണിക നഗരം സ്ഥിതിചെയ്യുന്നത്. റിയാദ്, ദറഇയ സീസൺ ഉത്സവങ്ങളുടെ പ്രധാന വേദികൾ നമാർ, ഹനീഫ താഴ്വരകളിലുമുണ്ട്. പ്രകൃതിയുടെ പുനരുജീവനത്തിന് വേണ്ടിയുള്ള പദ്ധതികളാണ് വാദി ഹനീഫയും അതിനോട് ചേർന്നുള്ള വാദി നമാറും. 120 കിലോമീറ്റർ നീളമുള്ള ഹനീഫ താഴ്വര റിയാദ് നഗരത്തിെൻറ തെക്കു-വടക്ക് പാർശ്വഭാഗത്താണ് കിടക്കുന്നത്. മാലിന്യസംസ്കരണത്തോടൊപ്പം ജൈവവൈവിധ്യ പ്രകൃതിയുടെ പുനഃസ്ഥാപനവും എന്ന ലക്ഷ്യത്തോടെ 100 ദശലക്ഷം ഡോളര് മുടക്കി നിർമാണം തുടങ്ങിയ പദ്ധതികളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.