വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ
text_fieldsറിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ കളർകോട് സ്വദേശി അലക്സാണ്ടർ ഷാജി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഒൻപത് വാരിയെല്ലുകൾക്ക് പൊട്ടലേറ്റ ഷാജി, നിലവിൽ റിയാദിലെ പ്രമുഖ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി തുടരുകയാണ്. അദ്ദേഹത്തിെൻറ ആരോഗ്യനില വീണ്ടെടുക്കാൻ ഇനിയും ദീർഘനാളത്തെ വിദഗ്ധ ചികിത്സയും പൂർണ വിശ്രമവും ആവശ്യമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
കഴിഞ്ഞ 27 വർഷമായി റിയാദിൽ പ്രവാസിയായ അലക്സാണ്ടർ ഷാജി, പ്രദേശത്തെ സജീവ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനാണ്. ദീർഘകാലമായി കോൺഗ്രസിെൻറ പ്രവാസി ഘടകത്തിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം പ്രവാസി മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ്.
ഭാര്യ മിനിയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഷാജി. മൂത്ത മകൾ ഈ മാസം 21-ന് നടക്കാനിരിക്കുന്ന മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കുള്ള തീവ്രമായ തയ്യാറെടുപ്പിലാണ്. ഇളയ മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടം പ്രവാസി സുഹൃത്തുക്കളെയും നാട്ടിലെ ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.
അപകടവിവരമറിഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഷാജിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കുടുംബത്തിന് ആവശ്യമായ എല്ലാവിധ ആശ്വാസവും പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

