സൗദിയിലേക്ക് വന്ന 14 ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി
text_fieldsറിയാദ്: സൗദി അറേബ്യയിലേക്ക് 14 ലക്ഷത്തോളം കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. സൗദിയും ജോർഡനും അതിർത്തി പങ്കിടുന്ന അൽ ജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. അഞ്ച് വ്യത്യസ്ത സന്ദർഭങ്ങളിലായാണ് ലഹരി ഗുളികകളുടെ ശേഖരം പിടികൂടിയത്.
സൗദി അറേബ്യ ജോർഡനുമായി അതിർത്തി പങ്കിടുന്ന അൽജൗഫിലെ അൽഹദീദ ചെക്ക് പോസ്റ്റിലാണ് മയക്കു മരുന്ന് പിടികൂടിയത്.
ട്രക്കുകളിലും യാത്രവാഹനങ്ങളിലുമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 14 ലക്ഷത്തിലധികം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി സൗദി കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ലഹരി വേട്ടയുടെ വിഡിയോയും ചിത്രങ്ങളും അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. വാഹനങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമിച്ചും ഇന്ധന ടാങ്കുകൾക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ഗുളികകൾ കടത്താൻ ശ്രമം നടത്തിയത്.
അത്യാധുനിക സുരക്ഷ സാങ്കേതിക വിദ്യയുടെയും സ്നിഫർ ഡോഗുകളുടെയും സഹായത്തോടെയാണ് ശേഖരം കണ്ടെത്തിയത്. ചരക്കു വാഹനത്തിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ 7,74,000 ത്തിലധികം ലഹരി ഗുളികകളാണ് ആദ്യ ശ്രമത്തിൽ പിടികൂടിയത്. ശേഷം മറ്റൊരു വാഹനത്തിൽ നിന്ന് 2,72,000 ഗുളികകളും മൂന്നാമതൊരു വാഹനത്തിൽ നിന്ന് 2,69,000 കാപ്റ്റഗൺ ഗുളികകളും പിടികൂടി.
സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.