ആഗോള ജലസുരക്ഷ ഉറപ്പാക്കാൻ സൗദി മികവുറ്റ നേതൃത്വം വഹിക്കും; മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി
text_fieldsപരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി
റിയാദ്: 2027 'ജല വർഷമായി' ആചരിക്കാനുള്ള തീരുമാനത്തെ പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്‍ലി സ്വാഗതം ചെയ്തു. ജല സംരക്ഷണത്തോടും സുസ്ഥിര വികസനത്തോടുമുള്ള സൗദി അറേബ്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജലമേഖലയിൽ രാജ്യത്തിെൻറ വർധിച്ചുവരുന്ന നേതൃപാടവവും, ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജലവിഭവങ്ങൾ സുസ്ഥിരമായി പരിപാലിക്കുന്നതിനുമുള്ള ഭരണനേതൃത്വത്തിെൻറ കൃത്യമായ കാഴ്ചപ്പാടുമാണ് ഇതിലൂടെ തെളിയുന്നത്.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഈ നീക്കം, ആഗോള-പ്രാദേശിക തലങ്ങളിലെ ജലപ്രതിസന്ധികൾ പരിഹരിക്കുന്നതിൽ സൗദിയുടെ നിർണായക പങ്ക് കൂടുതൽ ദൃഢമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2027-ൽ സൗദി ആതിഥേയത്വം വഹിക്കുന്ന ‘വേൾഡ് വാട്ടർ ഫോറം’ സമ്മേളനത്തോടൊപ്പം തന്നെയാണ് ‘ജല വർഷ’ ആചരണവും നടക്കുന്നത്. ഇത് ഈ മേഖലയിൽ രാജ്യത്തിനുള്ള അന്താരാഷ്ട്ര പദവിയെ എടുത്തു കാണിക്കുന്നു.
ജലനയം, നൂതന സാങ്കേതികവിദ്യകൾ, നിക്ഷേപം, തന്ത്രപ്രധാന പങ്കാളിത്തങ്ങൾ എന്നിവയിൽ രാജ്യാന്തരതലത്തിലെ പ്രമുഖ കേന്ദ്രമായും ദേശീയതലത്തിലെ മുൻനിര പ്ലാറ്റ്‌ഫോമായും സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കും. ജലത്തിന്റെ മൂല്യത്തെക്കുറിച്ചും വിഭവങ്ങൾ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുക, ദേശീയ ജലനയങ്ങൾക്ക് വേഗം കൂട്ടുക, ബന്ധപ്പെട്ട പദ്ധതികൾ ഏകോപിപ്പിക്കുക എന്നിവയാണ് ‘ജല വർഷം’ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, ആഗോള ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൗദിയുടെ പങ്കാളിത്തം വ്യക്തമാക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

