ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം ബത്ഹയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിെൻറ മകൻ ടിൻസൻ (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിെൻറ വരാന്തയിലാണ് ഇയാളെ ജീവനറ്റ നിലയിൽ കണ്ടത്.
വിവരമറിഞ്ഞെത്തിയ പോലീസും റെഡ് ക്രസൻറ് അധികൃതരും മരണം സ്ഥിരീകരിച്ചു. തുടർന്ന് അർദ്ധരാത്രിയോടെ മൃതദേഹം കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ മേയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റി. എന്നാൽ, പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായ ടിൻസൻ, രണ്ടു വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നതിനാൽ ഇയാളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ജോലിയും പണവുമില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാത്തതിെൻറ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് മുൻപ് സാമൂഹികപ്രവർത്തകരോട് പറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹികപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തുകയും നാട്ടിലേക്ക് അയക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. വീട്ടുകാരും ഇയാളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഇയാളുടെ ഭാഗത്തുനിന്ന് സഹകരണമില്ലാതിരുന്നതിനാൽ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.
അവിവാഹിതനാണ്. മാതാവ്: റീന തോമസ്. ഏക സഹോദരി: ടീന ബിജു. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

