മുഹമ്മദ് റഫിയുടെ 46-ാം ചരമവാർഷികം: 'റഫി കി യാദേൻ' സംഗീത സായാഹ്നം ശ്രദ്ധേയമായി
text_fieldsജിദ്ദയിൽ നടന്ന 'റഫി കി യാദേൻ' സംഗീതസായാഹ്ന പരിപാടിയിൽ ഗായകൻ ജമാൽ പാഷയും സംഘാടകരും
ജിദ്ദ: ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 46-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധകരുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ 'റഫി കി യാദേൻ' എന്ന പേരിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു.
ബഗ്ദാദിയ ഹൈപ്പർ അൽവഫയിൽ നടന്ന പരിപാടി സംഗീതാസ്വാദകരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത ഗായകൻ ജമാൽ പാഷ മുഖ്യഗായകനായി പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് റഫിയുടെ എക്കാലത്തെയും മികച്ച ഗാനങ്ങൾ ആലപിച്ചു. മാസിൻ ജമാൽ പാഷ, മുഹമ്മദ് റാഫി ആലുവ, മുബാറക് ഗുസൽ, മൻസൂർ നിലമ്പൂർ, ഷബീർ തങ്ങൾ, യുസുഫ് എന്നിവറം റഫി സാബിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ച് സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.
പരിപാടിയുടെ ഏകോപനം മുഹമ്മദ് റഫി ആലുവയും മാസിൻ ജമാൽ പാഷയും നിർവഹിച്ചു. അവതാരകരായ സബീന റാഫിയും അഫ്റാ സബിൻ റാഫിയും തങ്ങളുടെ മികവുറ്റ അവതരണത്തിലൂടെ പരിപാടിയെ കൂടുതൽ സജീവവും ആകർഷകവുമാക്കി. ഹസീന ജമാൽ പാഷ, നവാസ് ബീമാപ്പള്ളി എന്നിവർ അതിഥികളെ സ്വീകരിച്ചു. ഓരോ ഗാനവും നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. റഫി സാബിന്റെ അനശ്വര സംഗീതസമ്പത്തിനോടുള്ള ആദരവും അദ്ദേഹത്തിന്റെ ഗാനങ്ങൾ തലമുറകൾക്കപ്പുറം ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്നുവെന്ന സന്ദേശവും പരിപാടി ശക്തമായി പങ്കുവച്ചു.
പരിപാടിയുമായി സഹകരിച്ച അബ്ദുൽ ലത്തീഫ് എൻകംഫർട്ട്, സുബൈർ പാനായിക്കുളം, നാഫിസ് കാലിക്കറ്റ്, അഷ്‌റഫ് മേലേവീട്ടിൽ, നാസർ കാലിക്കറ്റ് തുടങ്ങിയവർക്ക് സംഘാടകർ നന്ദി അറിയിച്ചു. സൗഹൃദത്തിന്റെയും സംഗീതാസ്വാദനത്തിന്റെയും മനോഹരമായ സംഗമമായി മാറിയ 'റഫി കി യാദേൻ' പരിപാടി, റഫി സാബിന്റെ ഓർമ്മകൾക്ക് ശ്രദ്ധേയമായ സംഗീതാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

