സാമൂഹിക പ്രവർത്തനം ശീലിപ്പിച്ച സൗഹൃദം
text_fieldsമുരളിയേട്ടൻ സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയിട്ട് മൂന്നരവർഷം കഴിഞ്ഞെങ്കിലും ഞാനുമായുള്ള ആശയവിനിമയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ആധുനിക സാങ്കേതികവിദ്യ നമുക്കിടയിലുള്ള അകലം കുറക്കുമ്പോഴും പതിറ്റാണ്ടുകളായി ഒരുമിച്ചുള്ള പ്രവാസം ഒരു സാങ്കേതികവിദ്യക്കും നൽകാൻ കഴിയില്ലയെന്നതാണ് യാഥാർഥ്യം.
കോളജ് പഠനത്തിനുശേഷം സൗദിയിലെത്തിയ എന്നെ സംബന്ധിച്ചിടത്തോളം സാമൂഹിക ജീവിതം എന്നത് വളരെ പരിമിതമായ ഒന്നായിരുന്നു. റിയാദ് ഇന്ത്യൻ ഫ്രൻഡ്സ്ഷിപ് അേസാസിയേഷൻ (റിഫ) എന്ന സംഘടനയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ആർ. മുരളീധരൻ എന്ന മുരളിയേട്ടനെ പരിചയപ്പെടുന്നത്. അതുവരെ സമൂഹവുമയി കാര്യമായി ബന്ധമില്ലാത്ത എന്നെ സൗദിയിലെ പ്രവാസി മലയാളി സമൂഹവുമായി ബന്ധപ്പെടുത്തിയത് മുരളിയേട്ടനാണ്.
റിയാദിലെ സാമൂഹിക-സാംസ്കാരിക സംഘടന പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു മുരളിയേട്ടൻ. സൗദിയിൽ മലയാളികൾക്കിടയിൽ പുസ്തക വായനയെ പ്രോത്സാഹിപ്പിക്കാൻ ആദ്യമായി ഒരു വായനമത്സരം സംഘടിപ്പിച്ചത്, ഇൻറർനാഷൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് എല്ലാം അദ്ദേഹത്തിെൻറ നേതൃത്വത്തിൻ കീഴിലായിരുന്നു.
നിരവധി പ്രവാസി സംഘടനകൾക്ക് രൂപംകൊടുക്കുന്നതിനും അദ്ദേഹം മുന്നിൽ നിന്നു. സാംസ്കാരിക സംഘടന പ്രവർത്തനം കേവലം മൈക്കിനു മുന്നിൽ പ്രസംഗിക്കാൻ മാത്രമുള്ള ഒന്നായിരുന്നില്ല മുരളിയേട്ടന്. തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റംവരെ പോകാനും മുരളിയേട്ടൻ ഒരുക്കമായിരുന്നു. കോടതിയോ പൊലീസ് സ്റ്റേഷനോ ജയിലോ ഒന്നും മുരളിയേട്ടനൊരു വിഷയമായിരുന്നില്ല. സംഭവബഹുലമായ അദ്ദേഹത്തിെൻറ പ്രവാസത്തിൽ അദ്ദേഹത്തോടൊപ്പമുള്ള സാമൂഹിക-സാംസ്കാരിക പരിപാടികൾ, ചർച്ചാസമ്മേളനങ്ങൾ, ഒരിമിച്ചുള്ള യാത്രകൾ എെൻറ പ്രവാസത്തെ അർഥപൂർണമാക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്.
എെൻറ ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരാളില്ല. സമൂഹത്തിനുവേണ്ടികൂടി നമ്മുടെ ദൈനംദിന പ്രവൃത്തികളിൽ കുറച്ച് മാറ്റിവെക്കേണ്ടതുണ്ടെന്നും ഒാരോ മനുഷ്യനും സമൂഹത്തിെൻറ കണ്ണികളാണെന്നും ഒാരോരുത്തർക്കും സമൂഹത്തോട് നിർവഹിക്കാൻ കടമയുണ്ടെന്നും അദ്ദേഹം എന്നെ ഒാർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
നിരവധി പ്രവാസികൾക്ക് വെളിച്ചംപകർന്ന മുരളിയേട്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം അഭിഭാഷകനായി എൻറോൾ ചെയ്ത് അതും ജനസേവനത്തിനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. നാട്ടിലെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ പ്രവാസികൾക്കുവേണ്ടി അദ്ദേഹം നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമാണ്. നിർണായകമായൊരു പ്രവാസി വിഷയത്തിൽ ഹൈകോടതിയുടെ ഇടപെടലുണ്ടാക്കാൻ അദ്ദേഹത്തിെൻറ ആ നിയമപോരാട്ടത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.