ചെങ്കടലിലെ ശുറൈറ ദ്വീപിലേക്ക് പാലം നിർമിക്കുന്നു
text_fieldsജിദ്ദ: ചെങ്കടലിലെ ശുറൈറ ദീപിനെ സൗദി തീരവുമായി ബന്ധിപ്പിക്കുന്ന പാലം നിർമിക്കാൻ ആർക്കിറോഡൻ എന്ന കമ്പനിയുമായി 'റെഡ്സീ കമ്പനി' ധാരണപത്രം ഒപ്പുവെച്ചു. പദ്ധതിക്കു കീഴിലെ പ്രധാന ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്നതിന് മൊത്തം 3.3 കിലോമീറ്റർ പാതയിൽ 1.2 കിലോമീറ്റർ ഭാഗമാണ് പാലം രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനും കടൽപാല നിർമാണ രംഗത്തെ ലോക പ്രശസ്തമായ കമ്പനിക്ക് സൗദി അറേബ്യ കരാർ നൽകിയത്.
പാതയുടെ രണ്ടറ്റത്തും 36 മീറ്റർ നീളത്തിൽ ചെറിയ രണ്ട് ഭാഗങ്ങളുണ്ടാകും. അതിനു ശേഷമായിരിക്കും പ്രധാനപാലം. സമുദ്ര ജീവികളുടെ സ്വതന്ത്രമായ ചലനം സാധ്യമാകുന്നവിധത്തിലായിരിക്കും പാലം നിർമിക്കുക. ശുറൈറ പാലം ദ്വീപിലേക്കുള്ള പ്രധാന പ്രവേശന പോയൻറുകളിലൊന്നായിരിക്കുമെന്ന് റെഡ്സീ കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
ഇതു പൂർത്തീകരിക്കുന്നത് അടുത്തുള്ള മറ്റൊരു ദ്വീപിലേക്കുള്ള പ്രധാനഘട്ടമായിരിക്കും. ആദ്യത്തെ പാലമായതിനാൽ പ്രധാന പദ്ധതിയായാണ് കാണുന്നത്. കരയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ പാലമായിരിക്കും ഇത്. പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ പരിരക്ഷിക്കുന്ന വൻ എൻജിനീയറിങ് ജോലികൾ ചെയ്യാനുള്ള കഴിവിനെ ഉയർത്തിക്കാട്ടുന്നതായിരിക്കുമെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു.
ചെങ്കടൽ വികസന കമ്പനിയുമായി ചേർന്ന് വ്യത്യസ്തമായ പാലം നിർമിക്കുന്നതിന് പുതിയ കരാർ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആർക്കിറോഡൻ സി.ഇ.ഒ ഡെനിസ് കരാബെറിസ് പറഞ്ഞു. ചെങ്കടൽ വികസന പദ്ധതിക്കു കീഴിലെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. 2020 അവസാനത്തോടെ അന്താരാഷ്ട്ര വിമാനത്താവളവും ആദ്യത്തെ ഗ്രൂപ് ഹോട്ടലുകളായ 16 എണ്ണവും തുറക്കും. 2030 പൂർത്തിയാകുേമ്പാഴേക്കും 8,000 റൂമുകളുള്ള 50 ഹോട്ടലുകളാണ് ലക്ഷ്യമിടുന്നത്. കൂടാതെ 22 ദ്വീപുകളിലായി 1,300 താമസ കേന്ദ്രങ്ങളുമുണ്ടാകും. ആഡംബര ബീച്ചും നിരവധി വിനോദ, സ്വിമ്മിങ് പൂളുകളും ഉൾക്കൊള്ളുന്നതാണ് ചെങ്കടൽ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.