ഹറമിൽ ജുമുഅ നമസ്കരിക്കാൻ 74,500 ഇന്ത്യൻ ഹാജിമാരെത്തി
text_fieldsമക്ക ഹറമിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ തീർഥാടകർ എത്തിയപ്പോൾ
മക്ക: വിശുദ്ധ നഗരമായ മക്കയിലെ ഹറം പള്ളിയിൽ നടന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള 74,500 തീർത്ഥാടകർ എത്തിയതായി ഹജ്ജ് മിഷൻ അറിയിച്ചു. വലിയ തിരക്ക് പരിഗണിച്ച് പുലർച്ചെ മുതൽ തന്നെ ഹാജിമാർ ഹറം ലക്ഷ്യമാക്കി നീങ്ങിയിരുന്നു. താമസകേന്ദ്രങ്ങളിൽ നിന്ന് ബസ് മാർഗം രാവിലെ ഒൻപതോടെ തന്നെ മുഴുവൻ ഇന്ത്യൻ ഹാജിമാരും ഹറം പള്ളിയിലെത്തി.
തീർത്ഥാടകരുടെ യാത്രയും സുരക്ഷയും സുഗമമാക്കുന്നതിനായി ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ‘ഫ്രൈഡേ ഓപ്പറേഷൻ’ എന്ന പേരിൽ പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനായി മുഴുവൻ ഉദ്യോഗസ്ഥരെയും വിവിധ ഭാഗങ്ങളിൽ പ്രത്യേക ചുമതലകളോടെ വിന്യസിച്ചിരുന്നു. അത്യാഹിത സാഹചര്യങ്ങൾ നേരിടാനായി ആംബുലൻസുകളുമായി മെഡിക്കൽ ടീമും യാത്രാവഴികളിൽ സജ്ജമായിരുന്നു.
ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും ഹജ്ജ് കോൺസൽ സദഫ് ചൗധരിയും നേരിട്ടെത്തി ഫ്രൈഡേ ഓപ്പറേഷന് നേതൃത്വം നൽകി. കോൺസുൽ ജനറൽ ഭാര്യ ഫഹ്‌മിന ഖാനോടൊപ്പമാണ് തീർത്ഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ എത്തിയത്. കൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെ വളൻറിയർമാരും ഹാജിമാർക്ക് സേവനവുമായി സജീവമായിരുന്നു. ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തതിനൊപ്പം, വഴിയറിയാത്ത ഹാജിമാരെ സഹായിക്കാനും അവരെ ബസുകളിൽ കയറ്റി അയക്കാനും വളൻറിയർമാർ മുൻപന്തിയിലുണ്ടായിരുന്നു.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ പ്രവാഹം ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തുടരുകയാണ്. കേരളത്തിൽ നിന്ന് ഇതിനകം 7500-ലേറെ തീർത്ഥാടകർ മക്കയിൽ എത്തിയിട്ടുണ്ട്. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ജിദ്ദ വഴി എത്തുന്നത്. കൊച്ചിയിൽ നിന്ന് ഫ്ലൈ നാസും കണ്ണൂരിൽ നിന്ന് ഫ്ലൈ അദീലുമാണ് സർവീസ് നടത്തുന്നത്. കോഴിക്കോട് നിന്നുള്ള തീർത്ഥാടകരുടെ യാത്ര മെയ് 14-ന് ആരംഭിക്കും; ആകാശ എയറാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ഹാജിമാരും ഈ മാസം 19-ഓടെ സൗദിയിൽ എത്തും. ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം മെയ് 22-ന് പുറപ്പെടുന്നതോടെ ഈ വർഷത്തെ തീർത്ഥാടകരുടെ വരവ് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

