ഗസ്സയിലേക്ക് 700 ടൺ ഇഫ്താർ വിഭവങ്ങൾ, ദുരിതബാധിതർക്ക് സൗദിയുടെ കാരുണ്യം
text_fieldsദുരിതാശ്വാസവസ്തുക്കൾ ഗസയിലേക്ക് അയക്കാൻ റിയാദിലെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ആസ്ഥാനത്ത് തയാറാക്കുന്നു
റിയാദ്: ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളായി 700 ടൺ ഭക്ഷ്യവസ്തുക്കൾ സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) അയച്ചു. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുമടങ്ങിയ ലോഡുകളാണ് റിയാദിൽനിന്ന് പുറപ്പെട്ടത്. വസ്തുക്കളുടെ ശേഖരണവും പാക്കിങ്ങും റിയാദ് ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കിങ് സൽമാൻ റിലീഫ് സെൻറർ വെയർഹൗസിൽ വെച്ച് കഴിഞ്ഞദിവസം പൂർത്തിയാക്കിയപ്പോൾ അതിൽ പങ്കാളിത്തം വഹിക്കാൻ സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ എത്തിച്ചേർന്നു.
സൗദി വളൻറിയർമാരായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാജകുടുംബാംഗങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ആദ്യവസാനം അവിരാമം പങ്കെടുത്തത് ഹൃദയം തൊടുന്ന കാഴ്ചയായി. അതിലേക്ക് വിദേശികളായ നിരവധി പേരും വന്നുചേർന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ കൊടും യാതനകളിലേക്ക് വലിച്ചെറിയപ്പെട്ട ദുരിതബാധിതർക്ക് വേണ്ടി കൈമെയ് മറന്നും ഭാഷദേശ വർഗ വർണ വ്യത്യാസമില്ലാതെ ആളുകൾ അണിചേരുന്നതായിരുന്നു കാഴ്ച.
ഇവരെല്ലാം ചേർന്ന് വസ്തുക്കളുടെ ശേഖരണവും പാക്കിങ്ങും പൂർത്തിയാക്കി. ഇതിൽ ഗൾഫ് മാധ്യമം പ്രതിനിധികൾക്കും പങ്കെടുക്കാനായി. നിരപരാധികൾക്ക് മേൽ ഇസ്രായേലിന്റെ രാക്ഷസീയത തുടരുമ്പോൾ നരകയാതനകളിലേക്ക് വലിച്ചെറിയപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് സൗദിയിൽനിന്ന് രാജകാരുണ്യം ഇടമുറിയാതെ ഒഴുകുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

