നാലാമത് നവോദയ മാക്സലൈൻ വോളി; സ്റ്റാർസ് റിയാദ് ജേതാക്കൾ
text_fieldsനാലാമത് നവോദയ മാക്സലൈൻ വോളിബാൾ ടൂർണമെൻറിൽ ജേതാക്കളായ സ്റ്റാർസ് റിയാദ്
റിയാദ്: നവോദയ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ സ്വന്തമാക്കി സ്റ്റാർസ് റിയാദ്, ഇന്ത്യൻ ക്ലബ് ദമ്മാമിനെ പരാജയപ്പെടുത്തി മാക്സ്ലൈൻ കപ്പ് സ്വന്തമാക്കി (25-21, 21-25, 25-15, 21-25, 18-16).
വെറും വാശിയും നിറഞ്ഞ ഫൈനൽ മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്നതായിരുന്നു. ആദ്യ സെമി ഫൈനൽ മത്സരത്തിൽ പാകിസ്താൻ ടിം ദിർ ക്ലബിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് സ്റ്റാർസ് ഫൈനൽ പ്രവേശനം നേടിയത് (14-25, 25-19, 15-11).
രണ്ടാം സെമിയിൽ സൗദി ടീം ഫാൽക്കൺ ക്ലബ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഇന്ത്യൻ ക്ലബ് ദമ്മാമിനോട് പരാജയപ്പെടുകയായിരുന്നു (20-25, 20-25). മത്സരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, വിവിധ ടീമുകൾ വ്യത്യസ്ത രാജ്യങ്ങളിലെ മികച്ച കളിക്കാരെ അണിനിരത്തിയാണ് മത്സരത്തിനെത്തിയത്.
ഫാൽക്കൺ ടീമിൽ സൗദി കളിക്കാർക്ക് പുറമേ ക്യൂബൻ, മെക്സിക്കൻ താരങ്ങളും അണിനിരന്നു. ജേതാക്കളായ സ്റ്റാർസ് ടീമും മലയാളികൾക്ക് പുറമേ മികച്ച സൗദി കളിക്കാരെ ടീമിലെടുത്തിരുന്നു. ദമ്മാമിൽ നിന്നെത്തിയ ഇന്ത്യൻ ക്ലബ്ബിൽ ബഹ്റൈൻ കളിക്കാരും ഉൾപ്പെട്ടിരുന്നു.
കളിക്കാർക്കുള്ള വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. സിറാജ് (മികച്ച മധ്യനിര പ്രതിരോധം), ഇനായത്ത് (മികച്ച സെറ്റർ) എന്നീ ദമ്മാം ഇന്ത്യൻ ക്ലബ് കളിക്കാർ വ്യക്തിഗത ട്രോഫികൾ സ്വന്തമാക്കി. ഷാഹിൽ (മികച്ച കളിക്കാരൻ, മികച്ച അറ്റാക്കർ), ജംഷി (മികച്ച റിസീവർ), നായിഫ് (മികച്ച സർവിസ്) എന്നീ സ്റ്റാർസ് കളിക്കാരും വ്യക്തിഗത ട്രോഫികൾ കരസ്ഥമാക്കി. മുസാദ് അൽജൻഫാവി (സൗദി), റോലാൻഡ് റോജോ, ജോയൽ ജംബോങ്ങനാ (ഫിലിപ്പൈൻസ്), ശ്രീരാജ് (ഇന്ത്യൻ) എന്നിവരടങ്ങിയ റഫറീ പാനലാണ് കളി നിയന്ത്രിച്ചത്.
ജേതാക്കൾക്ക് മാക്സലൈൻ ലോജിസ്റ്റിക്സ് റിയാദ് മാനേജർ ഉസ്മാൻ, മാർക്കറ്റിങ് മാനേജർ താഹിർ എന്നിവർ ചേർന്ന് ട്രോഫിയും കാഷ് പ്രൈസും കൈമാറി. ഷാജു വാലപ്പൻ, ലുക്മാൻ എന്നിവരും സന്നിഹിതരായിരുന്നു. രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ ക്ലബിന് ട്രോഫിയും കാഷ് പ്രൈസും നവോദയ പ്രസിഡൻറ് വിക്രമലാൽ, സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ടൂർണമെൻറ് കൺവീനർ അനിൽ മണമ്പൂർ, ചെയർമാൻ റസ്സൽ എന്നിവർ ചേർന്ന് കൈമാറി.
കളിക്കാർക്കും റഫറിമാർക്കും മെഡലും ഭാരവാഹികൾ കൈമാറി. റിയാദിലെ വിവിധ സംഘടനാഭാരവാഹികളും സ്ഥാപന ഉടമകളും മാധ്യമപ്രവർത്തകരും വിശിഷ്ടാഥിതികളായി മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരുന്നു. ബത്ഹയിലെ തുറന്ന വേദിയിലായിരുന്നു നൂറുകണക്കിന് കാണികളെ സാക്ഷിനിർത്തി മത്സരങ്ങളെല്ലാം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

