തൊഴിൽ നിയമ ലംഘനം നടത്തിയ 4,186 പേർ ഒരാഴ്ച്ചക്കുള്ളിൽ പിടിയിൽ
text_fieldsയാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ തൊഴിൽ നിയമ ലംഘനം നടത്തിയ 4,186 പേരെ ഒരാഴ്ച്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു. താമസ നിയമ ലംഘനങ്ങൾ വരുത്തിയ 12,955 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,198 പേരെയും അറസ്റ്റ് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 21,339 പേരെയാണ് മൊത്തം അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

