സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് 32 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും തകർത്തു; ജാഗ്രതാനിർദ്ദേശവുമായി പ്രതിരോധ മന്ത്രാലയം
text_fieldsറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണ ശ്രമങ്ങളിൽ 32 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ചൊവ്വാഴ്ച ഇതേ മേഖലയിൽ തന്നെ 44 ഡ്രോണുകൾ തകർത്തതിന് പിന്നാലെയാണ് വീണ്ടും ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അൽ-ഖർജ് ഗവർണറേറ്റിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പുതിയ മുന്നറിയിപ്പ് സംവിധാനം: അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യത അറിയിക്കുന്നതിനായി മൊബൈൽ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന പ്രത്യേക ഇൻവെൻററി സന്ദേശങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അപകടം ഒഴിഞ്ഞു എന്ന് സൂചിപ്പിക്കുന്ന ടോൺ ഇപ്പോൾ സാധാരണ എസ്.എം.എസ് ടോണിന് സമാനമായിരിക്കും. ഇത് അപകടം സംഭവിക്കുമ്പോഴുള്ള ഉയർന്ന ശബ്ദത്തിലുള്ള ടോണിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഇതുവരെയുള്ള ആക്രമണ ശ്രമങ്ങളിൽ നിന്നായി ആകെ 758 ഡ്രോണുകളും, 51 ബാലിസ്റ്റിക് മിസൈലുകളും, 7 ക്രൂയിസ് മിസൈലുകളും സൗദി വ്യോമസേനയും പ്രതിരോധ സേനയും ചേർന്ന് തകർത്തിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയെയും റിയാദിനെയുമാണ് ഇവയിൽ ഭൂരിഭാഗവും ലക്ഷ്യം വെച്ചിരുന്നത്.
രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സേന സജ്ജമാണെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

