സൗദിയിൽ എൻജിനീയറിങ് മേഖലയിലെ 30 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ; 46 തസ്തികകൾക്ക് ബാധകം
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ് ജോലികളിൽ സ്വദേശിവത്കരണ നിരക്ക് 30 ശതമാനമായി ഉയർത്താനുള്ള മന്ത്രാലയത്തിെൻറ തീരുമാനം പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഭവന മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച ഈ ഉത്തരവ് 2026 ജൂൺ 30 ചൊവ്വാഴ്ച മുതൽ രാജ്യത്തുടനീളം നടപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മന്ത്രാലയം നടത്തിയത്.
അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും. ആർക്കിടെക്റ്റ്, പവർ ജനറേഷൻ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, ഇലക്ട്രോണിക്സ് എൻജിനീയർ, ഓട്ടോമോട്ടീവ് എൻജിനീയർ, മറൈൻ എൻജിനീയർ, സാനിറ്ററി എൻജിനീയർ, ടെക്നിക്കൽ പ്രൊഡക്ഷൻ എൻജിനീയർ, സൈറ്റ് ഡിസൈൻ എൻജിനീയർ, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയർ, റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എൻജിനീയർ, എയറോനോട്ടിക്കൽ എൻജിനീയർ ഉൾപ്പെടെ 46 എൻജിനീയറിങ് പ്രഫഷനുകളെയാണ് പുതിയ തീരുമാനത്തിലൂടെ സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നത്. ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിെൻറ പ്രഫഷനൽ അക്രഡിറ്റേഷൻ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പ്രതിഭകളെ പിന്തുണക്കുകയും അവർക്ക് വിപണിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന തൊഴിൽ വിപണി തന്ത്രത്തിെൻറ ഭാഗമായാണ് ഈ നടപടി. അനുബന്ധ മേഖലകളിലെ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണവും എൻജിനീയറിങ് മേഖലയുടെ ആവശ്യകതകളും മുൻനിർത്തിയാണ് ഇരു മന്ത്രാലയങ്ങളും ചേർന്ന് ഈ തീരുമാനമെടുത്തത്. സൗദി പൗരന്മാർക്ക് ഉൽപ്പാദനക്ഷമവും സ്ഥിരതയുള്ളതുമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമം നടപ്പാലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ നിരീക്ഷണ സംഘങ്ങൾ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും തങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട എൻജിനീയറിങ് ക്വാട്ടകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഈ സംഘം ഉറപ്പുവരുത്തും. അനുവദിച്ച സമയപരിധിക്കുള്ളിൽ നിയമം നടപ്പാക്കാൻ തയ്യാറാകാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും ശിക്ഷകളും സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

