അടിയന്തര സഹായം തേടിയെത്തിയത് ഒരു മാസത്തിനിടെ 25 ലക്ഷം കോളുകൾ; സുരക്ഷാ സേവനങ്ങളിൽ റെക്കോർഡ് വേഗത
text_fieldsറിയാദ്: സൗദി അറേബ്യയിലെ നാഷനൽ സെൻറർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് (911) ഏപ്രിൽ മാസത്തിൽ കൈകാര്യം ചെയ്തത് 25 ലക്ഷത്തിലധികം അടിയന്തര കോളുകൾ. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്വീകരിച്ച് അതാത് സുരക്ഷാ ഏജൻസികൾക്ക് കൈമാറുന്ന പ്രവർത്തനത്തിെൻറ ഭാഗമായാണ് ഈ നേട്ടം.
ലഭിച്ച കാളുകളിൽ ഭൂരിഭാഗവും റിയാദ് മേഖലയിൽ നിന്നായിരുന്നു. 11 ലക്ഷം കാളുകളാണ് റിയാദിൽ മാത്രം രേഖപ്പെടുത്തിയത്. മക്കയിൽ നിന്ന് 816,000 കാളുകളും, കിഴക്കൻ പ്രവിശ്യയിൽ നിന്ന് 519,000 കാളുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മദീന മേഖലയിൽ നിന്ന് 227,000 കാളുകളാണ് ഏപ്രിൽ മാസത്തിൽ 911 സെൻററുകളിൽ എത്തിയത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെയും 24 മണിക്കൂറും സേവനസന്നദ്ധരായ വിദഗ്ധ ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പരാതികൾ ലഭിച്ചാലുടൻ അവ വിശകലനം ചെയ്യാനും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നടപടിക്കായി കൈമാറാനും സജ്ജമായ ഏകീകൃത സംവിധാനമാണിത്.
കൂറ്റൻ തിരക്കുകൾക്കിടയിലും ഇത്രയധികം കാളുകൾ കൃത്യതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് സുരക്ഷാ ഓപ്പറേഷൻസ് സെൻററുകളുടെ മികച്ച സജ്ജീകരണത്തെയാണ് സൂചിപ്പിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും മികച്ച സുരക്ഷാ സേവനം ഉറപ്പാക്കുന്നതിനൊപ്പം, അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണ സമയം കുറയ്ക്കാനും ഈ സംവിധാനം വഴി സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

