ഇന്ത്യൻ സ്കൂൾ ഫീസ് വർധന അനിവാര്യമെന്ന് മാനേജിങ് കമ്മിറ്റി
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന അനിവാര്യസാഹചര്യത്തിലെന്ന് മാനേജിങ് കമ്മിറ്റി വിശദീകരണം. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഫീസ് ഏകീകരണവും പ്രവേശന ഫീസ് വർധനയും വരുത്താനിടയായ സാഹചര്യങ്ങൾ രക്ഷിതാക്കൾ മുൻപാകെ വിശദീകരിക്കുന്നതിന് രക്ഷിതാക്കളുടെ യോഗം പുതിയ അധ്യയന വർഷം ആരംഭിച്ച ഉടൻ വിളിച്ചു ചേർക്കുമെന്ന് മാനേജിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൊക്കുന്നും അംഗങ്ങളായ മോഹൻ ബലനും, അഡ്വ. ഷംസുദ്ദീനും അറിയിച്ചു.
ഫീസ് ഏകീകരണം, പ്രവേശന ഫീസ് വർധന എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ഇന്ത്യൻ സ്കൂൾ പാരൻറസ് ഫോറം (ഇസ്പാഫ്) ഭാരവാഹികൾക്കാണ് മാനേജിങ് കമ്മിറ്റി ഉറപ്പു നൽകിയത്. രക്ഷിതാക്കൾക്ക് മതിയായ വിശദീകരണം നൽകാതെ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ഇസ്പാഫ് ആവശ്യപ്പെട്ടിരുന്നു.
പരീക്ഷകൾ നടക്കുന്നതിനാൽ രക്ഷിതാക്കളെ വിളിച്ചുചേർക്കൽ പ്രയാസമായതിനാലാണ് രക്ഷിതാക്കളുടെ യോഗം വിളിക്കാൻ കഴിയാതെ പോയതെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും മാനേജിങ് കമ്മിറ്റി ഇസ്പാഫിന് ഉറപ്പു നൽകിയതായി പ്രസിഡൻറ് അബ്ദുൽ അസീസ് തങ്കയത്തിലും ജനറൽ സെക്രട്ടറി നാസർ ചാവക്കാടും, ട്രഷറർ ജാഫർഖാനും അറിയിച്ചു.
സ്കൂളിെൻറ ദൈനംദിന നടത്തിപ്പുകൾക്ക് ഭീമമായ തുക കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. മുൻ കമ്മിറ്റിയുടെ കാലത്ത് നടപ്പാക്കിയ ജീവനക്കാരുടെ ശമ്പള വർധനവിനെത്തുടർന്നുണ്ടായ സ്കെയിൽ മാറ്റവും ഇൻക്രിമെൻറ് വർധനയും സ്കൂളിന് വൻതോതിലുള്ള അധിക ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഏതാണ്ട് 1.5 ദശലക്ഷത്തോളം റിയാൽ പ്രതിവർഷം ഇതിനായി കണ്ടെത്തേണ്ടതായുണ്ട്.
ഇതിനു പുറമെ മറ്റു ചെലവുകളും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാധ്യതകൾ ഒഴിവാക്കാൻ എല്ലാ കുട്ടികൾക്കും ഫീസ് വർധനയെന്ന നിർദേശമാണുണ്ടായത്.
ഇത് എല്ലാ രക്ഷിതാക്കളെയും ബാധിക്കുമെന്നതിനാലാണ് ഫീസ് ഏകീകരണവും പ്രവേശന ഫീസ് വർധനയും നടപ്പാക്കിയത്. പുതുതായി കുട്ടികളെ ചേർക്കുന്നവർക്ക് 500 റിയാൽ വർധിപ്പിച്ചതുകൊണ്ട് അതു അധികബാധ്യതയാവില്ല.
ഒറ്റത്തവണ മാത്രമാണ് അതു നൽകേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് മുതലാണ് 30 ശതമാനം ഫീസ് ഇളവ് നൽകിക്കൊണ്ടിരിക്കുന്നത്. ഇത് ഏകീകരിക്കുന്നതിലൂടെ സ്കൂളിന് 1.3 ദശലക്ഷം റിയാൽ ലഭിക്കും. ഇതുകൂടിയാവുമ്പോൾ അധികബാധ്യതകൾ ഒഴിവാക്കാൻ കഴിയുമെന്നും ഇതെല്ലാതെ മറ്റ് പോംവഴികളില്ലെന്നും മാനേജിങ് കമ്മിറ്റി വിശദീകരിച്ചതായി ഇസ്പാഫ് ഭാരവാഹികൾ അറിയിച്ചു.
സാമ്പത്തിക പ്രയാസത്താൽ ഫീസ് അടക്കാൻ കഴിയാത്ത രക്ഷിതാക്കളെ സഹായിക്കുന്ന നടപടികൾ തുടരുമെന്നും ഇതിന് അർഹരായവർക്ക് പ്രത്യേകം അപേക്ഷ നൽകാമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിമിതിപ്പെടുത്തണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കർശന നിയന്ത്രണമുണ്ടെങ്കിലും ടി.സി വാങ്ങിപ്പോവുന്ന കുട്ടികളുടെ എണ്ണത്തിനാനുപാതികമായി കഴിയുന്നത്ര പേർക്ക് പ്രവേശനം സാധ്യമാക്കാൻ ശ്രമിക്കുമെന്നും മാനേജിങ് കമ്മിറ്റി അറിയിച്ചതായി ഇസ്പാഫ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.