ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളക്ക് ഇന്ന് റിയാദിൽ തുടക്കം
text_fieldsറിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേളക്ക് ഇന്ന് സൗദി തലസ്ഥാനത്ത് അരങ്ങുണരും. റിയാദിലെ റുമാ ഗവർണറേറ്റിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഒട്ടക മത്സരത്തിൽ മൂന്നുലക്ഷത്തിലേറെ മൃഗങ്ങൾ പെങ്കടുക്കുമെന്നാണ് പ്രതീക്ഷ. ‘മിസ് ക്യാമൽ’ ഫെസ്റ്റിവൽ എന്ന് പേരുകേട്ട മേള, 1999 ൽ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. തുടർ വർഷങ്ങളിൽ രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളർന്ന ആഘോഷം ഇപ്പോൾ
റിയാദിലെ ദാറത് കിങ് അബ്ദുൽ അസീസ് സെൻററിെൻറ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.
ലോകത്തെങ്ങുമുള്ള ഒട്ടക പ്രേമികൾക്കായി ഇത്തവണ അനുവദിച്ചത് 10,000 ലേറെ വിസകളാണ്. വിജയികളാകുന്ന ഒട്ടകങ്ങൾക്ക് 115 ദശലക്ഷം റിയാൽ സമ്മാനമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിൽ ഒന്നാണ് ഇതെന്നും അവർ അവകാശപ്പെടുന്നു.
അറബ് പൊതുജീവിതത്തിലും സംസ്കാരത്തിലും ഒട്ടകത്തിെൻറ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രദർശനം. ‘സംസ്കാരമാണ് ഒട്ടകം’ എന്നതാണ് ഇത്തവണത്തെ പരസ്യവാചകം .
സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി മൂന്നുലക്ഷത്തിലേറെ ഒട്ടകങ്ങൾ പ്രദർശന നഗരിയിൽ എത്തിക്കഴിഞ്ഞു. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സൗന്ദര്യമേറിയ ഒട്ടകത്തെ തെരഞ്ഞെടുക്കുക. ചുരുണ്ട രോമങ്ങൾ, തടിച്ച കാതുകൾ, നീണ്ട കൺപീലികൾ, ഉയർന്ന് ആകൃതിയൊത്ത പൂഞ്ഞ എന്നിവയാണ് പ്രധാന സൗന്ദര്യമാനദണ്ഡങ്ങൾ. തലയുടെ വലിപ്പം, ചുണ്ടുകൾ പല്ലുകളെ മൂടുന്നുണ്ടോ, കഴുത്തിെൻറ നീളം, ഉരുളൻ പൂഞ്ഞയാ
ണോ എന്നിവയും പരിഗണിക്കും.
വലിയ തലയുള്ള ഒട്ടകങ്ങൾക്ക് മൂല്യമേറും. മൂക്കിെൻറ ദ്വാരങ്ങൾ ഉയർന്നതും വിടർന്നതുമാകണം. കാതുകൾ പുറകിലേക്ക് ചാഞ്ഞ് നിൽക്കുകയും വേണം. ഉറച്ച, നീളമേറി പാദങ്ങൾ. ഇൗ തരത്തിൽ 11 പോയിൻറുകളാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കുക.
ഇനം, നിറം എന്നിവ അനുസരിച്ച് അഞ്ചു വിഭാഗങ്ങളായാണ് ഒട്ടകങ്ങളെ വിലയിരുത്തുകയെന്ന് മേളയുടെ ഒൗദ്യോഗിക വക്താവ് ഡോ. തലാൽ അൽ തുറൈഫി പറഞ്ഞു. മേളയിൽ ഉടനീളം വിധികർത്താക്കളുടെ നിരീക്ഷണം ഉണ്ടാകുമെന്നും ഏറ്റവും സൗന്ദര്യമൊത്ത മൃഗങ്ങളെ കൃത്യമായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബദുക്കളിൽ നിന്ന് തെരഞ്ഞെടുത്ത വിദഗ്ധരുടെ സമിതിയാണ് മൂല്യനിർണയം നടത്തുക.
അൽ വാദാ വെള്ള ഒട്ടകങ്ങൾ, അൽ മജഹതീർ കറുത്ത ഒട്ടകങ്ങൾ, അൽ ഹുമൂർ ചുവന്ന ഒട്ടകങ്ങൾ, ചാര നിറമാർന്ന ഒട്ടകങ്ങൾ എന്നിവയാണ് പ്രധാനമായും മത്സര രംഗത്തുള്ള ഇനങ്ങൾ. പ്രാഥമികറൗണ്ടിൽ തെരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും മേളക്കിടെ ഉണ്ടാകും. ഒട്ടകത്തിെൻറ രംഗപ്രവേശം, ഉടമയുടെ സ്വഭാവവും പെരുമാറ്റവും തുടങ്ങി വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് ഏറ്റവും മികച്ച ഒട്ടകത്തെ തെരഞ്ഞെടുക്കുക. ഞായറാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മേള ഏപ്രിൽ 15 വരെ നീളും. കഴിഞ്ഞ വർഷങ്ങളിൽ 20 ലക്ഷത്തിലേറെ സന്ദർശകരാണ് മേളക്ക് എത്തിയിരുന്നത്. ഇത്തവണ അതിലുമേറെ സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.