ഹജ്ജ്: ഇറാൻ നടപടികൾ പൂർത്തിയാക്കി
text_fieldsജിദ്ദ: ഈ വർഷം ഹജ്ജിൽ പങ്കെടുക്കുന്നതിന് ഇറാൻ ഹജ്ജ് തീർഥാടകർക്ക് വേണ്ട നടപടിക്രമങ്ങൾ സൗദി ഹജ്ജ്–ഉംറ മന്ത്രാലയവും ഇറാൻ ഹജ്ജ്, സിയാറ ഓർഗനൈസേഷനും പൂർത്തിയാക്കി. മറ്റ് രാജ്യങ്ങൾക്ക് നിശ്ചയിച്ച അംഗീകൃത നടപടികൾ പോലെയാണ് ഇറാൻ തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിലും പൂർത്തിയാക്കിയിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനും ഉംറക്കുമായി എത്തുന്ന ഏത് രാജ്യക്കാരെയും സൗദി അറേബ്യയും ഭരണകൂടവും സ്വാഗതം ചെയ്യുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് ഹജ്ജ്, ഉംറ വേളയിൽ തീർഥാടകരുടെ സുരക്ഷ, സമാധാനം ഉറപ്പുവരുത്തി സാധ്യമായ സേവനങ്ങൾ നൽകാൻ സൗദി ഗവൺമെൻറ് ശ്രമിക്കുന്നുണ്ട്.
തീർഥാകർക്കുള്ള സേവനത്തിന് പ്രഥമ പരിഗണനയാണ് സൗദി ഗവൺമെൻറ് എപ്പോഴും നൽകിവരുന്നതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഹജ്ജ് തീർഥാകരുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരി 23–ന് ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്ദൻ ഇറാൻ ഹജ്ജ് സംഘം മേധാവി സയ്യിദ് ഹമീദ് മുഹമ്മദിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലെ ഹജ്ജ് സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതു പോലെ ഇറാൻ സംഘവുമായും കൂടിക്കാഴ്ച നടത്തിയതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കരാറിൽ ഒപ്പുവെക്കാൻ ഇറാൻ സന്നദ്ധമാവാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇറാനിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിൽ പങ്കെടുക്കാനായിരുന്നില്ല. അവസാന ഘട്ടത്തിൽ വരെ ഇതു സംബന്ധിച്ച് ചർച്ച നടന്നെങ്കിലും ഹാജിമാർക്ക് പ്രത്യേകമായ സൗകര്യങ്ങൾ ലഭിക്കണമെന്ന വാശിയിൽ ഇറാൻ പിൻമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.