പികിങ് യൂനിവേഴ്സിറ്റി സൽമാൻ രാജാവിന് ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു
text_fieldsജിദ്ദ: പികിങ് യൂനിവേഴ്സിറ്റിയിൽ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി ശാഖ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. പികിങ് യൂനിവേഴ്സിറ്റി സൽമാൻ രാജാവിനെ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു.
ശാസ്ത്രത്തിനും അറിവിനും സൗദി അറേബ്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ലൈബ്രറി ഉദ്ഘാടനം ചെയ്ത ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഒരോ സമൂഹത്തിെൻറ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാന ഘടകം അറിവാണ്. മഹത്തായ ഈ യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആസ്ഥാനത്ത് ഇങ്ങനെയൊരു ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
ഇരുരാജ്യങ്ങൾക്കിടയിലെ പാലമായി ഈ ലൈബ്രറി നില നിൽക്കും. ഗവേഷണ പഠന മേഖലയിൽ ചൈനക്കും സൗദിക്കുമിടയിൽ സഹകരണവും നേട്ടങ്ങളുമുണ്ടാക്കട്ടെ ഈ ലൈബ്രറിയന്നും സൽമാൻ രാജാവ് ആശംസിച്ചു.
പികിങ് യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുൽ അസീസ് ലൈബ്രറി ആസ്ഥാനത്തെത്തിയ സൽമാൻ രാജാവിനെ ചൈനീസ് വിദ്യാഭ്യാസ മന്ത്രി തഷിൻ ബാഷോങ്, ലൈബ്രറി ജനറൽ സൂപർവൈസർ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഅ്മർ, പികിങ് യൂനിവേഴ്സിറ്റി ഭരണ സമിതി അധ്യക്ഷൻ ഹാവൂ ബൻഖ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ യോഗത്തിൽ യൂനിവേഴ്സിറ്റി ഭരണ സമിതി അധ്യക്ഷൻ സ്വാഗതം പറഞ്ഞു. കിങ് അബ്ദുൽ അസീസ് ലൈബ്രറിയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ സാംസ്കാരിക ബന്ധം കൂടുതൽ ഈഷ്മളമാകുമെന്ന് അദ്ദേഹം പറഞ്ഞു. അറബി ഭാഷയെ കുറിച്ചറിയാനുള്ള മാധ്യമവുമാണിത്. ലോകോത്തര നിലവാരത്തിലുള്ള ലൈബ്രറി സ്ഥാപിച്ച സൗദിയുടെ ശ്രമത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.അറബ്, ഇസ്ലാമിക, ചൈനീസ് സംസ്കാരത്തിെൻറ കേന്ദ്രമാകും കിങ് അബ്ദുൽ അസീസ് ലൈബ്രറിയെന്ന് സൂപർവൈസർ പ്രാഫ. ഫൈസൽ ബിൻ മുഅമർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലുണ്ടാക്കിയ കരാറടിസ്ഥാനത്തിലാണ് പികിങ് യൂനിവേഴ്സിറ്റിയിൽ കിങ് അബ്ദുൽ അസീസ് ലൈബ്രറി നിർമിച്ചിരിക്കുന്നത്. 13000 ചതുരശ്ര മീറ്ററിലുള്ള ലൈബ്രറി 20 മാസം കൊണ്ടാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടി പൂർത്തിയാക്കിയിരിക്കുന്നത്. അറബ്, ചൈനീസ് ഭാഷകളിൽ മൂന്ന് ദശലക്ഷം പുസ്തകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങളിലെ ആദ്യത്തെ ബ്രാഞ്ചാണ് പികിങ് യൂനിവേഴ്സിറ്റിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത കിങ് അബ്ദുൽ അസീസ് ലൈബ്രറി. 2006ൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിെൻറ ചൈനീസ് സന്ദർശനവേളയിലാണ് കിങ് അബ്ദുൽ അസീസ് ലൈബ്രറി ശാഖ എന്ന ആശയമുണ്ടായത്. പിന്നീട് സൗദി മന്ത്രി സഭ ഇതിനു അനുമതി നൽകുകയും ഇത് സംബന്ധിച്ച് ചൈനീസ് അധികൃതരുമായി സംസാരിച്ച് ആവശ്യമായ നടപടികളെടുക്കാൻ കിങ് അബ്ദുൽ അസീസ് ലൈബ്രറി ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. 2009 ഫെബ്രുവരി 10–ലാണ് ലൈബ്രറി സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.