ആശ്രിത ലെവി: നാല് വര്‍ഷത്തിനകം 26.7 ബില്യന്‍ റിയാലിെൻറ അധികവരുമാനമുണ്ടാകും
text_fieldsറിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലെവി മുഖേന അടുത്ത നാല് വര്‍ഷത്തിനകം 26.7 ബില്യന്‍ റിയാലിെൻറ അധികവരുമാനമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. 11 ദശലക്ഷം വിദേശജോലിക്കാരുടെ ആശ്രിതരായി 22 ലക്ഷം പേര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് കണക്ക്. മാസത്തില്‍ 100 റിയാൽ എന്ന തോതില്‍ വര്‍ഷത്തില്‍ 1200 റിയാല്‍ ഈടാക്കുന്ന ലെവിയിലൂടെ ആദ്യവര്‍ഷം 2.7 ബില്യന്‍ റിയാലാണ് രാജ്യം പ്രതീക്ഷിക്കുന്നത്. കമ്മി ബജറ്റിലേക്കും പെട്രോളിതര വരുമാനത്തിലേക്കും ഇത് മുതല്‍ക്കൂട്ടാകും. അടുത്ത വര്‍ഷങ്ങളില്‍ ലെവി ഇരട്ടിക്കുന്നതിലൂടെ വരുമാനവും ഇരട്ടിക്കും. വിദേശികളുടെയും അവരുടെ കീഴില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ വരുമാനത്തില്‍ വന്‍ കുതിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ 5.3 ബില്യന്‍, 2019ല്‍ എട്ട് ബില്യന്‍, 2020 ല്‍ 10.7 ബില്യന്‍ എന്നിങ്ങിനെ സര്‍ക്കാര്‍ ഫണ്ടിലേക്ക് നേരിട്ട് വരവുണ്ടാക്കാന്‍ ലെവി ഇരട്ടിക്കുന്നത് കാരണമാവും. ദേശീയ പരിവര്‍ത്തന പദ്ധതി 2020െൻറയും സൗദി വിഷന്‍ 2030െൻറയും ഭാഗമായിക്കൂടിയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ലെവി ഈടാക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.