Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമംഗലാപുരം സംഭരണ...

മംഗലാപുരം സംഭരണ ശാലക്ക് സൗദി  എണ്ണ; നിര്‍ണായക ചര്‍ച്ച അടുത്ത മാസം

text_fields
bookmark_border

ദമ്മാം: മംഗലാപുരത്തെ പെട്രോളിയം സംഭരണശാലക്ക് വേണ്ട എണ്ണക്കായി ഇന്ത്യ സൗദി അറേബ്യയുമായി ചര്‍ച്ചയില്‍. അടുത്തമാസം ഇന്ത്യയിലത്തെുന്ന സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി ഇക്കാര്യത്തില്‍ നിര്‍ണായക ചര്‍ച്ച നടക്കും. റിഫൈനറി, പെട്രോകെമിക്കല്‍ പദ്ധതികളില്‍ സംയുക്ത സഹകരണത്തിനുള്ള ആലോചനയും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഖാലിദ് അല്‍ ഫാലിഹുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചു. 
മംഗലാപുരത്ത് സ്ഥിതി ചെയ്യുന്ന ‘മാംഗ്ളൂര്‍ സ്ട്രാറ്റജിക് സ്റ്റോറേജ്’ എന്ന സംഭരണശാലക്ക് 15 ദശലക്ഷം ടണ്ണിന്‍െറ ശേഷിയാണുള്ളത്. ഇതിന്‍െറ പകുതി നിറക്കാനാണ് സൗദി അറേബ്യയുമായി ചര്‍ച്ച നടക്കുന്നത്. ഒപ്പം, യു.എ.ഇ, ഇറാന്‍ ക്രൂഡ് ഓയിലിന്‍െറ സാധ്യതകളും പരിശോധിക്കുമെന്ന്  മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. ബാക്കി പകുതി നിറക്കാന്‍  മൂന്നുവഴികള്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ലോകത്തിലെ വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ക്കൊക്കെ കുറഞ്ഞത് 50 ദിവസത്തേക്കുള്ള കരുതല്‍ ശേഖരത്തിനുള്ള സംവിധാനമുണ്ട്. എന്നാല്‍ ഇന്ത്യക്ക് പത്തുദിവസത്തിന് താഴെയുള്ള കരുതല്‍ ശേഖരമേയുള്ളു. ഈ സാഹച്യത്തിലാണ് എണ്ണ മന്ത്രാലയം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡ് (ഐ.എസ്.പി.ആര്‍.എല്‍) എന്ന കമ്പനി രൂപവത്കരിച്ചത്. ഇതിന്‍െറ ഒന്നാംഘട്ട പദ്ധതികളുടെ ഭാഗമായി 5.33 മെട്രിക് ടണ്‍ ശേഷിയുള്ള മൂന്നു സംഭരണശാലകള്‍ സ്ഥാപിക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. കര്‍ണാടകയിലെ മംഗലാപുരം, പാഡൂര്‍ എന്നിവിടങ്ങളിലും ആന്ധ്രയിലെ വിശാഖപട്ടണത്തുമാണ് ഈ സംവിധാനങ്ങള്‍. ഇതില്‍ മംഗലാപുരം കേന്ദ്രം മാത്രമാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമായത്. മംഗലാപുരം കേന്ദ്രത്തിന്‍െറ സംഭരണശേഷി നികത്താനുള്ള അസംസ്കൃത എണ്ണക്ക് വേണ്ടിയാണ് ഇപ്പോള്‍ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. 
ഊര്‍ജരംഗത്ത് പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആലോചിക്കുന്നതിന്‍െറ ഭാഗമായാണ് സൗദി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ എത്തുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ സൗദി എണ്ണക്കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര തീരത്ത് ഇന്ത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മെഗാറിഫൈനറിയില്‍ പങ്കാളിത്തം നല്‍കാമെന്നും വാഗ്ദാനമുണ്ട്. 1.5 ട്രില്ല്യണ്‍ ആണ് പദ്ധതിയുടെ ചെലവുപ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ വിപണിയിലേക്ക് പ്രവേശിക്കാന്‍ സൗദി അരാംകോയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story