Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമന്‍ പ്രധാനമന്ത്രിയും...

യമന്‍ പ്രധാനമന്ത്രിയും സംഘവും ഏദനിലേക്ക് മടങ്ങി

text_fields
bookmark_border

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന മുന്നേറ്റം തുടരുന്നതിന് പിന്നാലെ റിയാദിലുണ്ടായിരുന്ന യമന്‍ മന്ത്രിസഭാംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങി. പ്രധാനമന്ത്രി ഖാലിദ് ബാഹായും ഏഴുമന്ത്രിമാരുമാണ് ഇന്നലെ ഏദനിലേക്ക് തിരിച്ചത്. ആഭ്യന്തരമന്ത്രി അബ്ദു മുഹമ്മദ് അല്‍ ഹുദൈഫി, ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ തമീമി തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളാണ് ബാഹാക്കൊപ്പമുള്ളത്. റിയാദിലുള്ള പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്‍െറ വക്താവ് രാജെ ബാദി ഇക്കാര്യം സ്ഥിരീകരിച്ചു. ഹൂതികള്‍ യു.എന്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സമാധാന ചര്‍ച്ചകളില്‍ തിരിച്ചത്തൊമെന്നും ബാദി വ്യക്തമാക്കി. യു.എന്‍ നേതൃത്വത്തിലുള്ള രാഷ്ര്ട്രീയ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് കഴിഞ്ഞ ദിവസം ഹാദി സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യു.എന്‍ പ്രമേയം ആവശ്യപ്പെടുംപോലെ ഹൂതികള്‍ ഹാദിയെ പ്രസിഡന്‍റായി അംഗീകരിക്കുകയും പ്രധാന നഗരങ്ങളില്‍ നിന്ന് പിന്‍മാറുകയും ചെയ്താല്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നാണ് പുതിയ നിലപാട്. ഐക്യരാഷ്ട്ര സഭയുടെ യമന്‍ പ്രതിനിധി ഇസ്മാഈല്‍ ഒൗദ് ശെയ്ഖ് അഹ്മദ്, മന്‍സൂര്‍ ഹാദിയെയും ഖാലിദ് ബാഹായെയും റിയാദില്‍ സന്ദര്‍ശിച്ച് ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് യമന്‍ വിട്ട ഹാദിയും മറ്റ് മന്ത്രിസഭാംഗങ്ങളും കഴിഞ്ഞ മാര്‍ച്ച് മുതല്‍ റിയാദിലാണ് കഴിയുന്നത്. സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ജൂലൈയിലാണ് രണ്ടാമത്തെ വലിയ നഗരവും തുറമുഖവുമായ ഏദന്‍ കീഴടക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹാദി സര്‍ക്കാരിന്‍െറ ചില പ്രതിനിധികള്‍ ഏദന്‍ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒൗദ്യോഗിക സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയെന്ന നിര്‍ണായക ദൗത്യവുമായി ഖാലിദ് ബാഹാ പുറപ്പെട്ടത്. ഏദന്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പ്രവിശ്യകളും നഗരങ്ങളും കീഴടക്കി മുന്നേറുന്ന സഖ്യസൈന്യത്തിന് മുന്നില്‍ ഇനിയുള്ളത് തലസ്ഥാനമായ സന്‍ആ ആണ്. സന്‍ആയിലേക്കുള്ള സൈനിക നടപടി കിഴക്കന്‍ പ്രവിശ്യയായ മആരിബില്‍ നിന്ന് പുനഃരാരംഭിച്ചു കഴിഞ്ഞു. ഏതാണ്ട് ഒരു വര്‍ഷമായി ഹൂതികളുടെ നിയന്ത്രണത്തിലാണ് സന്‍ആ നഗരം.
സന്‍ആ വിമതരുടെ കൈവശം തുടരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനം ഏദനിലേക്ക് മാറ്റാന്‍ ആലോചനകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചുവര്‍ഷത്തേക്ക് താല്‍ക്കാലികമായി തലസ്ഥാനം മാറ്റാനായിരുന്നുവത്രെ നിര്‍ദേശം. എന്നാല്‍ ഈ വാര്‍ത്തകള്‍ ഖാലിദ് ബാഹാ നിഷേധിച്ചു. ഏദനും സന്‍ആയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story